ആലപ്പുഴ/ പത്തനംതിട്ട: ജില്ലകളിൽ 108 ആംബുലൻസുകളിൽ ശമ്പളം മുടങ്ങിയത് വളരെ കുറച്ച് പേർക്ക് മാത്രമാണെന്നും ഇവർ കൃത്യമായി ഹാജർ രേഖപ്പെടുത്താതിരുന്നതാണ് കാരണമെന്നും സ്റ്റേറ്റ് ഹെഡ് ഓഫ് ഓപ്പറേഷൻസ് അറിയിച്ചു. ഒരു വർഷം മുമ്പ് ജീവനക്കാരുടെ ഹാജർ, ശമ്പള പ്രോസസിങഗ് എന്നിവ കാര്യക്ഷമമാക്കുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരുന്നു. മൊബൈൽ ഫോണിലെ ക്യാമറ, ജി.പി.എസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ആണ് ഇതുവഴി ഹാജർ രേഖപ്പടുത്തുന്നത്. ജീവനക്കാർ അവരുടെ നിയുക്ത സ്ഥലത്ത് കൃത്യസമയത്ത് എത്തിച്ചേരുകയും ആപ്ലിക്കേഷൻ ഉപയോഗിച്ച് അവരുടെ ഹാജർ രേഖപ്പെടുത്തുകയും വേണം.
ഇതിൽ വീഴ്ച വരുത്തിയാൽ അധികാരികൾക്ക് കൃത്യമായ വിശദീകരണം നൽകേണ്ടി വരും. ആപ്ലിക്കേഷനിലൂടെ രേഖപ്പെടുത്തിയ ഹാജർ മാത്രമേ ശമ്പളത്തിനായി പരിഗണിക്കു എന്ന് കഴിഞ്ഞ ഒരു വർഷമായി സർക്കുലറുകൾ വഴി ജീവനക്കാരെ അറിയിച്ചിരുന്നു. അല്ലാത്ത പക്ഷം ഇത് രേഖപ്പെടുത്താത്തവരുടെ ശമ്പളം ലഭിക്കാൻ കാലതാമസം നേരിടുമെന്നും അറിയിച്ചിരുന്നു. ഏകദേശം 1200 ജീവനക്കാർ കൃത്യമായി ആപ്ലിക്കേഷനിലൂടെ അവരുടെ ഹാജർ രേഖപ്പെടുത്തിയപ്പോൾ നൂറോളം ജീവനക്കാർ ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടു.
തുടർച്ചയായി ഇതിൽ വീഴ്ച വരുത്തിയവർക്ക് മുന്നറിയിപ്പ് കത്തുകൾ നൽകിയെങ്കിലും ഫലം കണ്ടില്ല. അതിനെ തുടർന്ന് ആപ്ലിക്കേഷനിലൂടെ കൃത്യമായി ഹാജർ രേഖപ്പെടുത്തിയ ജീവനക്കാർക്ക് അവരുടെ മാർച്ച് മാസത്തെ ശമ്പളം കൃത്യസമയത്ത് ലഭിക്കുകയും നേരെമറിച്ച്, ആപ്ലിക്കേഷനിലൂടെ ഹാജർ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടവർക്ക് സാങ്കേതിക പ്രശ്നങ്ങളാൽ അവരുടെ ഹാജർ പ്രശ്നം പരിഹരിക്കുന്നതുവരെ ശമ്പളം നൽകുന്നതിൽ കാലതാമസം നേരിടുകയും ചെയ്യുന്നതെന്നും അധികൃതർ അറിയിച്ചു.


