ഒളിവിലുള്ളവരെയും അറസ്റ്റ് ചെയ്യണം : പുല്ലാട് ജി ആൻഡ് ജി തട്ടിപ്പിലെ ഇരകൾ പൊലീസ് സ്‌റ്റേഷൻ മാർച്ച് നടത്തി

Crime Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – പുല്ലാട് ജി ആന്‍ഡ് ജിഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് കാലതാമസം വരുത്തുന്നുവെന്നാരോപിച്ച് നിക്ഷേപകര്‍ ജനകീയ സൗഹൃദ സമിതിയുടെ നേതൃത്വത്തില്‍ കോയിപ്രം പൊലീസ് സ്‌റ്റേഷന്‍ പടിക്കല്‍ പ്രതിഷേധ സമരം നടത്തി. സമരസമിതി പ്രസിഡന്റ് ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോക് കുറിയന്നൂര്‍, സജി കുഴ വോംമണ്ണില്‍, ജോണ്‍സണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ഡെയ്‌സി കോളഭാഗം, ലീലാമ്മ കുറിയന്നൂര്‍, സജി കോളഭാഗം എന്നിവര്‍ നേതൃത്വം നല്‍കി.

300 കോടിയിലേറെ രൂപയുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നും മൂന്നും പ്രതികളായ ജി ആന്‍ഡ് ജി ഫിനാന്‍സ് ഉടമകള്‍ തെള്ളിയൂര്‍ ശ്രീരാമ സദനത്തില്‍ ഗോപാലകൃഷ്ണന്‍ നായര്‍, മകന്‍ ഗോവിന്ദ് ജി നായര്‍ എന്നിവര്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങിയെങ്കിലും കേസിലെ രണ്ടും നാലും പ്രതികളായ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ സിന്ധു ജി നായര്‍, മരുമകള്‍ ലക്ഷ്മി രേഖ എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടണമെന്നാവശ്യപ്പെട്ടാണ് സമരസമിതി പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ഗോപാലകൃഷ്ണന്‍ നായരെയും മകന്‍ ഗോവിന്ദ് ജി നായരെയും കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു.
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സിന്ധു ജി നായരും ലക്ഷ്മി ജി നായരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയെന്നാണ് സൂചന. കേസിലെ ഒന്നും മൂന്നും പ്രതികളായ ഗോപാലകൃഷ്ണന്‍ നായരും മകന്‍ ഗോവിന്ദും ഫെബ്രുവരി 22 നാണ് പൊലീസില്‍ കീഴടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *