കൊച്ചി: തന്റെ ഭൂമി കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറുകയും, ലൈംഗികാതിക്രമം നടത്തുകയും ചെയ്തുവെന്ന പരാതിയിൽ അഡ്വ ബി.എ ആളൂരിൻറെ മൊഴിയെടുക്കാൻ പൊലീസ്. ഈ പരാതിയിലെ യുവതിയുടെ മൊഴിയുടെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന എറണാകുളം സ്വദേശിയുടെ പരാതിയിലാണ് സ്ത്രീത്വത്തെ അപമാനിച്ചതിന് എറണാകുളം സെൻട്രൽ പൊലീസ് കേസ് എടുത്തത്. അതേസമയം, ജനുവരി 31 ന് അഡ്വ. ആളൂരിൻറെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തൻറെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിൻറെ കാര്യം സംസാരിക്കാൻ ഓഫീസിൻറെ മുകളിലെ നിലയിലെ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു സംഭവം.
തൻറെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഫീസ് ആളൂർ ചോദിച്ചിരുന്നു. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്നും ഫീസ് വേണ്ടെന്നും പറഞ്ഞതായും പരാതിയുണ്ട്. കഴിഞ്ഞ ഒന്നര വർഷമായി കേസുമായി ബന്ധപ്പെട്ട് ആളൂരിനെ അറിയാമെന്നും പല ഘട്ടങ്ങളിലായി ഫീസ് ഇനത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, പരാതിയ്ക്ക് പിറകിൽ ഗൂഢാലോചനയുണ്ടെന്നാണ് ആളൂർ പ്രതികരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്ന പരാതി കെട്ടിച്ചമച്ചതാണെന്നും ബി.എ ആളൂർ പ്രതികരിച്ചു.


