ചുറ്റുപാടും ആരും ഇല്ലന്ന് കണ്ടപ്പോൾ മൊബൈൽ ചൂണ്ടി ; പക്ഷെ സിസിടിവി ക്യാമറ പിടികൂടി

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: നഗരമധ്യത്തിലെ മൊബൈല്‍ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ കാമറയില്‍ കുടുങ്ങി. ഏപ്രില്‍ 12 ന് ഉച്ചയ്ക്ക് ഒന്നിനും ഒന്നരയ്ക്കും ഇടയിലാണ് സംഭവം. പത്തനംതിട്ട കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ഗ്‌ളോബല്‍ മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്.

പത്തനാപരും കുന്നിക്കോട് സ്വദേശി മുഹമ്മദ് ഈസ എന്നയാളെന്ന് പരിചയപ്പെടുത്തി 11 ന് രാത്രിയാണ് മൊബൈല്‍ ഷോപ്പിലെത്തിയത്. തന്റെ കൈവശമുള്ള മൊബൈല്‍ ഫോണ്‍ സോഫ്ട്‌വെയര്‍ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കടയില്‍ വന്നത്. ഇതിനൊപ്പം ഒരു സിം കാര്‍ഡും ഇയാള്‍ എടുത്തു. തിരിച്ചറിയല്‍ രേഖകളില്‍ നിന്നാണ് വിലാസം കിട്ടിയത്. സിം അയാള്‍ ആക്ടീവ് ആക്കിയിട്ടില്ല. എന്നാലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പിറ്റേന്ന് കടയിലെത്തിയ ഇയാള്‍ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് 13000 രൂപ വില വരുന്ന ഓപ്പോ മൊബൈല്‍ ഫോണ്‍ ആണ് മോഷ്ടിച്ചത്. ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ സര്‍വീസ് ചെയ്യാന്‍ കൊണ്ടു ചെന്ന ഫോണും മോഷ്ടിച്ചതാണെന്ന് സംശയിക്കുന്നുണ്ട്.

കാക്കി ഷര്‍ട്ടും വരയന്‍ കൈലിമുണ്ടും ധരിച്ച് കടയില്‍ ചെന്ന ഇയാള്‍ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ് ജീവനക്കാരുടെ ശ്രദ്ധ മാറിയപ്പോള്‍ ഫോണ്‍ മോഷ്ടിക്കുന്നത്. കൂളായി ഷെല്‍ഫിന് അരികിലേക്ക് ചെന്ന് പുതിയ ഫോണ്‍ എടുക്കുന്നതും കൈലിക്കുള്ളില്‍ പൊതിഞ്ഞു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പോലീസ് ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *