കൊല്ലം : പഠിക്കാനായി മദ്രസയിലെത്തിയ എട്ടും ഒൻപതും വയസ്സുള്ള വിദ്യാർത്ഥികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും അശ്ലീല വീഡിയോകൾ കാണിക്കുകയും ചെയ്ത കേസുകളിൽ ഒളുവിൽക്കഴിഞ്ഞിരുന്ന മദ്രസ അദ്ധ്യാപകൻ പോക്സോ നിയമപ്രകാരം അറസ്റ്റിലായി. കടയ്ക്കൽ സ്വദേശി ഇമ്പിച്ചിക്കോയയെ (62) ആണ് പ്രതി. രണ്ട് വ്യത്യസ്ത പോക്സോ കേസുകളാണ് പ്രതിക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്തെ മദ്രസയിൽ അദ്ധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ഇമ്പിച്ചിക്കോയ. പഠനത്തിനെത്തുന്ന ചെറിയ കുട്ടികളെ സ്നേഹം നടിച്ച് തന്ത്രപൂർവ്വം അടുത്ത് വിളിച്ചിരുത്തുകയും തുടർന്ന് കടുത്ത ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു ഇയാളുടെ രീതി. കൂടാതെ സ്വന്തം മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കുട്ടികളെ മാനസികമായി വൈകൃതങ്ങൾക്ക് ഇരയാക്കാനും ഇയാൾ ശ്രമിച്ചു.
അദ്ധ്യാപകന്റെ നിരന്തരമായ ഉപദ്രവവും ശല്യവും സഹിക്കവയ്യാതായതോടെയാണ് കുട്ടികൾ ഭയം മാറ്റിവെച്ച് വിവരം വീട്ടുകാരോട് വെളിപ്പെടുത്തിയത്. തുടർന്ന് മാതാപിതാക്കൾ വിവരം ചൈൽഡ് ലൈനെ അറിയിക്കുകയായിരുന്നു. ഉടൻതന്നെ സ്ഥലത്തെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിക്കുകയും തുടർനടപടികൾക്കായി കേസ് കടയ്ക്കൽ പോലീസിന് കൈമാറുകയും ചെയ്തു.
പോലീസ് കേസ് എടുത്ത വിവരമറിഞ്ഞ പ്രതി കോഴിക്കോട്ടേക്ക് കടക്കുകയും അവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. എന്നാൽ പോലീസിന്റെ വലയിലാകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞദിവസം ഇയാൾ കൊല്ലം സെഷൻസ് കോടതിയിൽ നേരിട്ട് ഹാജരായി കീഴടങ്ങുകയായിരുന്നു. കോടതി റിമാൻഡ് ചെയ്ത പ്രതിയെ, തുടർ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കടയ്ക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി. കുറ്റകൃത്യം നടന്ന മദ്രസ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പോലീസ് വിശദമായ തെളിവെടുപ്പ് പൂർത്തിയാക്കി.
കൂടുതൽ കുട്ടികൾ ഇയാളുടെ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോയെന്ന സംശയത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി പൂർത്തിയായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

