കോന്നി: ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി കല്ലേലി കാവിൽ വിവിധ ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു. കാർഷിക വിളകളുടെ സംരക്ഷകനും 999 മലകളുടെ അധിപനുമായി ആരാധിക്കപ്പെടുന്ന ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ തിരുസന്നിധിയിലാണ് ചടങ്ങുകൾ നടന്നത്.
തമിഴ്നാട്ടിലെ വിവിധ ദേശങ്ങളിൽനിന്നും അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽനിന്നും കല്ലേലി കാവിലെത്തിച്ച പവിത്രമായ നെൽക്കതിരുകൾ ആചാരവിധിപ്രകാരം പൂജിച്ച് സമർപ്പിച്ചു. തുടർന്ന് പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്തു. കൌള ശാസ്തവിധി പ്രകാരം നൂറ്റാണ്ടുകളായി ചിങ്ങം ഒന്നിന് കല്ലേലി കാവിൽ നെൽക്കതിരുകൾ പ്രസാദമായി നൽകിവരുന്ന ആചാരമാണിത്.

മണ്ണിനെയും കൃഷിയെയും പ്രകൃതിയെയും മലകളെയും ആദരിക്കുന്ന ആദിദ്രാവിഡ നാഗഗോത്ര പാരമ്പര്യത്തിന്റെ ഭാഗമായാണ് ചടങ്ങുകൾ നടത്തിയത്. ഐശ്വര്യം, സമൃദ്ധി, നൂറുമേനി വിളവ് എന്നിവയ്ക്കായി ഭക്തർ പ്രാർത്ഥനകളോടെ ചടങ്ങുകളിൽ പങ്കെടുത്തു.
ചിങ്ങമാസത്തിന് തുടക്കം കുറിച്ച് നവാഭിഷേക പൂജ, 999 സ്വർണമലക്കൊടിപ്പൂജ, മലവിൽ പൂജ, ഉരു പൂജ, പവിത്രമായ 41 തൃപ്പടി പൂജ എന്നിവയും നടന്നു. വിവിധ പൂജകൾക്ക് ഊരാളിമാർ നേതൃത്വം നൽകി.
What do you feel about this post?
Like
Love
Happy
Haha
Sad

