ആറന്മുള – കോട്ട സ്വദേശിനിയുടെ സ്കൂട്ടർ മോഷ്ടിച്ച് കടന്ന പ്രതിയെ ആറന്മുള പോലീസ് തൊട്ടടുത്ത ദിവസം തന്നെ പിടികൂടി. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മുളക്കുഴ അരീക്കര എന്ന സ്ഥലത്ത് മംഗലത്ത് വീട്ടിൽ രവീന്ദ്രൻ മകൻ മുന്ന എന്ന് വിളിക്കുന്ന രഞ്ജിത്ത് (42) നെയാണ് ആറന്മുള പോലീസ് സാഹസികമായി പിടികൂടിയത്. മോഷ്ടിച്ചെടുത്ത സ്കൂട്ടറുമായി കടന്നു കളയാൻ ശ്രമിച്ച ഇയാളിൽ നിന്ന് സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിൽ ദർശനത്തിനായി വന്ന കോട്ട സ്വദേശിനി ക്ഷേത്രത്തിന് മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്ത ശേഷം ക്ഷേത്രത്തിലേക്ക് പോയി. ദർശനം കഴിഞ്ഞ് മടങ്ങി വരും മുൻപ് പ്രതി സ്കൂട്ടറുമായി കടന്നു കളഞ്ഞു.
ഉച്ചയോടെ ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത ആറന്മുള പോലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും പരിസരങ്ങളിലും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും , പോലീസിന്റെ ഡേറ്റാബേസിലുണ്ടായിരുന്ന പ്രതിയുടെ ചിത്രം തിരിച്ചറിയുകയും ചെയ്തു. ശനിയാഴ്ച വൈകിട്ടോടെ കിടങ്ങന്നൂർ ഭാഗത്തുനിന്ന് മോഷണം പോയ സ്കൂട്ടറിൽ പ്രതി സഞ്ചരിച്ചു വരുന്നതായി മനസ്സിലാക്കിയ പോലീസ് നാൽക്കാലിക്കൽ എന്ന സ്ഥലത്ത് വെച്ച് വാഹനം തടഞ്ഞു. പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച രഞ്ജിത്ത് സ്കൂട്ടറുമായി റോഡിൽ തെന്നി വീണു. തുടർന്ന് പോലീസ് പ്രതിയെയും മോഷണമുതലായ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പന്തളം ആറന്മുള അടൂർ കിളിമാനൂർ തുടങ്ങി നിരവധി സ്റ്റേഷനുകളിലെ മോഷണക്കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ SHO സജു V. SI ആഷിൽ രവി , CPO മാരായ അനീഷ് ജിഷ്ണു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


