പീരുമേട്ടിലെ അനാശാസ്യകേന്ദ്രത്തില്‍ അനധികൃത ബാറും പണം വച്ച് ചീട്ടുകളിയും:

Crime Idukki
Print Friendly, PDF & Email

ഇടുക്കി: പീരുമേട്ടില്‍ റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്താന്‍ കാരണമായത് പൊലീസ് ഡ്രൈവറുടെ പതിവായ റിസോര്‍ട്ട് സന്ദര്‍ശനം. സ്ഥാപന നടത്തിപ്പിന് നേതൃത്വം നല്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കാഞ്ഞാര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അജിമോന്‍ റിസോര്‍ട്ടില്‍ പതിവായി കയറിയിറങ്ങുന്നത് ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈടെക് പെണ്‍ വാണിഭ കേന്ദ്രത്തിന് പൂട്ടു വീണത്.

പീരുമേട് പൊലീസ് സ്‌റ്റേഷനില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ റിസോര്‍ട്ടില്‍ വന്നു പോകുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്ക് റിസോര്‍ട്ട് നടത്തിപ്പില്‍ പങ്കുണ്ടെന്ന് വിവരം ലഭിച്ചു. ഇതോടെ കാഞ്ഞാര്‍ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നിട്ടും പതിവായി പീരുമേട്ടിലെ റിസോര്‍ട്ടില്‍ ഇയാള്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിരീക്ഷണം ശക്തമാക്കിയത്.

അങ്ങനെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ചിലര്‍ എത്തിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നതും പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതും. റിസോര്‍ട്ടില്‍ അനാശ്യാസ പ്രവര്‍ത്തനത്തിനു പുറമേ പണം വച്ചുള്ള ചീട്ടുകളിയും സമാന്തര ബാറും പ്രവര്‍ത്തിച്ചിരുന്നതായും വിവരമുണ്ട്. പൊലീസ് നടത്തിയ പരിശോധനയില്‍ ഉപേക്ഷിച്ച നിരവധി മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു. ബാറിനു സമാനമായ രീതിയിലാണ് റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നു ഇതോടെ വ്യക്തമായി.

റിസോര്‍ട്ടില്‍ അനാശാസ്യത്തിന് എത്തുന്നവരില്‍ മുറി വാടകയിനത്തില്‍ രണ്ടായിരം രൂപയും സ്ത്രീകള്‍ക്ക് ആയിരത്തി അഞ്ഞൂറ് രൂപയുമായിരുന്നു ഈടാക്കിയിരുന്നത്.ഇതില്‍ ആയിരം രൂപ സ്ത്രീകള്‍ക്ക് നല്‍കിയതിന് ശേഷം ബാക്കി തുക നടത്തിപ്പുകാര്‍ പങ്കിട്ടെടുത്തിരുന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പീരുമേട് തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോര്‍ട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയവരെ പീരുമേട് പൊലീസ് പിടികൂടിയത്. രണ്ടു മലയാളികളും മൂന്ന് ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളും കോട്ടയം സ്വദേശിയായ ഒരു ഇടപാടുകാരനുമാണ് പിടിയിലായത്. അന്വേഷണത്തിനായി പൊലീസെത്തിയ പ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഇവര്‍ ഓടി രക്ഷപെട്ടിരുന്നു. ഈ സമയം പരിശോധന വ വരം അറിയിക്കാന്‍ റിസോര്‍ട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ആദ്യം വിളിച്ചത് നടത്തിപ്പുകാരില്‍ ഒരാളും പൊലീസുകാരനുമായ അജിമോനെയായിരുന്നു. ഈ സംഘം കുമളി, പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലേക്ക് സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *