തിരുവല്ല – ചുമത്ര കോട്ടാലിയിൽ എൻഡിഎ സ്ഥാനാർത്ഥി അനുപ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട എത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടങ്ങുന്ന സംഘത്തിന്റെ കൊലവിളി. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് മഹിളാമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയും അസഭ്യ വർഷവും നടന്നത്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കോട്ടാലിൽ ഭാഗത്തെ വീടുകളിൽ സമ്പർക്കത്തിനായി എത്തിയ മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് സുജാത, ജനറൽ സെക്രട്ടറി പ്രസീത, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാമോൾ എന്നിവർ അടങ്ങുന്ന എട്ടംഗ സംഘത്തിന് നേരെയാണ് ഭീഷണി ഉയർന്നത്. ഈ ഭാഗത്തെ വീടുകളിൽ സമ്പർക്കം നടത്താൻ അനുവദിക്കില്ല എന്ന് ആക്രോശിച്ച് അനൂപിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗസംഘം മഹിളാ മോർച്ച പ്രവർത്തകരെ തടയുകയായിരുന്നു.
ഇവരുടെ വെല്ലുവിളി അവഗണിച്ച് മഹിളാ മോർച്ച പ്രവർത്തകർ കോളനിയിലെ മുഴുവൻ വീടുകളിലും ഗൃഹസമ്പർക്കം നടത്തി. സംഭവം അറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയിരുന്നു. ബിജെപി മണ്ഡലം ഭാരവാഹികൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർഥി മാത്യു ടി തോമസിന്റെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസം നശിപ്പിച്ചതായും അതേ സ്ഥാനത്ത് എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയുടെ പോസ്റ്ററുകൾ പതിച്ചതായും സിപിഎം പ്രാദേശിക നേതാവും വാർഡ് കൗൺസിലറുമായ ആർ. മനു പറഞ്ഞു. സിപിഎമ്മിന് ആഭിമുഖ്യമുള്ള കോട്ടാലി കോളനിയിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണം വേണ്ട എന്ന് പ്രദേശവാസികൾ പറഞ്ഞത് അനുസരിച്ചാണ് മഹിളാമോർച്ച പ്രവർത്തകരെ തടഞ്ഞത് എന്നും ആർ. മനു കൂട്ടിച്ചേർത്തു


