കോഴിക്കോട് – വീടുകളിലേക്ക് സാധനങ്ങൾ കച്ചവടം എന്നൊക്കെ പലവിധ കാരണങ്ങളും പറഞ്ഞു കടന്നു വരുന്നവരെ സൂക്ഷിക്കണം. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ കർട്ടൻ, തറയിലിടുന്ന കാർപെറ്റ് എന്നൊക്കെപ്പറഞ്ഞുള്ള കച്ചവടക്കാരാണ് കൂടുതലായി എത്തുന്നത്. ഇവരുടെ തട്ടിപ്പ് കായംകുളത്ത് അടക്കം പലയിടത്തും പോലീസ് പിടിച്ചിരിക്കുന്നു. പിന്നെയെത്തുന്നത് ചികിത്സാ സഹായം അഭ്യർത്ഥിച്ചുള്ള കൂട്ടരാണ്. ആരുടെയോ ഒരു ഫോട്ടോയും സംഘടിപ്പിച്ചു ചികിത്സാ സഹായത്തിനായി വീടുകളിലേക്ക് എത്തുന്നവർ എല്ലാം തട്ടിപ്പുകാർ തന്നെയാണ്. കാരണം കേന്ദ്ര കേരളം സർക്കാരുകൾ ചികിത്സാ സഹായങ്ങളും ഇൻഷുറൻസ് സേവനങ്ങളും നൽകുമ്പോഴും നാട്ടുകാരിൽ നിന്ന് പിരിക്കാൻ എത്തുന്നവർ തട്ടിപ്പുകാർ തന്നെയാണ്.
ഇപ്പോഴിതാ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങും ആക്രിക്കച്ചവടവും ഒക്കെ മറയാക്കി അടച്ചിട്ട വീടുകളിൽ കവർച്ച നടത്തിയ സംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടിയിരിക്കുന്നു. തമിഴ്നാട് സ്വദേശികളായ കാർത്തികേയൻ, കാർത്തി മുരുകേശൻ എന്നിവരാണ് കോഴിക്കോട് പയ്യോളി പോലീസിന്റെ പിടിയിലായത്. കവർച്ച നടന്ന സ്ഥലങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളിൽ ഒരു ഗുഡ്‌സ് ഓട്ടോയുടെ സാന്നിദ്ധ്യവും ശ്രദ്ധയിൽപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്. കോഴിക്കോട് വെച്ചാണ് പ്രതികൾ പിടിയിലായത്.
സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കും പയ്യോളിക്കും ഇടയിൽ ദേശീയപാതയോരത്തെ വീടുകളായിരുന്നു ഈ സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. പകൽ സമയങ്ങളിൽ ആക്രിക്കച്ചവടമെന്നോ സെപ്റ്റിക് ടാങ്ക് ക്ലീനിങ്ങെന്നോ വ്യാജേന ഇവർ വീടുകൾ നിരീക്ഷിച്ച് ആളനക്കമില്ലാത്തവ കണ്ടെത്തും. തുടർന്ന് രാത്രികാലങ്ങളിലാണ് കവർച്ച നടത്തിയിരുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ എട്ടോളം വീടുകളിൽ സമാനരീതിയിൽ മോഷണം നടന്നതായി പയ്യോളി പോലീസ് വ്യക്തമാക്കി. നിരന്തരമായ മോഷണങ്ങളെ തുടർന്ന് നാട്ടുകാർ ജാഗ്രതാ സമിതി രൂപീകരിച്ച് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ ഗുഡ്‌സ് ഓട്ടോ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഘത്തിലെ അവശേഷിക്കുന്ന പ്രതിയെ പിടികൂടാനുള്ള അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു.


