ഇടുക്കി/കട്ടപ്പന: പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിയെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസുകാരി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് പുറത്തുവന്നത്. പ്രതിയെ കോടതി നിർദേശപ്രകാരം കാക്കനാട് ബോർസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വണ്ടൻമേട് പോലീസും നടപടികൾ സ്വീകരിച്ചു.
കൗൺസിലിംഗിലാണ് പ്ലസ് ടു വിദ്യാർഥി നിർബന്ധപൂർവം പീഡിപ്പിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയെ കൊച്ചി കാക്കനാട് ബോർസ്റ്റൽ സ്കൂളിലേക്ക് അയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. വണ്ടൻമേട് പോലീസ് കേസിൽ തുടരന്വേഷണം നടത്തിവരികയാണ്.


