പത്തനംതിട്ട – ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലുമായി മിക്കയിടങ്ങളിലും എന്‍ഡിഎ നില മെച്ചപ്പെടുത്തി. അഞ്ചു പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. കഴിഞ്ഞതവണ മൂന്നു പഞ്ചായത്തുകളിലായിരുന്നു ഭരണം. പന്തളം നഗരസഭ നഷ്ടമായെങ്കിലും അടൂര്‍, തിരുവല്ല, നഗരസഭകളില്‍ കൂടുതല്‍ സീറ്റുകള്‍ നേടാനായി. പത്തനംതിട്ട നഗരസഭയിൽ ആദ്യമായി ഒരു സീറ്റിൽ വിജയിക്കാനുമായി.
പന്തളത്ത് ഒമ്പത് സീറ്റുകള്‍ നേടാന്‍ കഴിഞ്ഞെങ്കിലും തമ്മിലടി കാരണം ഭരണം നഷ്ടമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രം ഉണ്ടായിരുന്ന അടൂര്‍ നഗരസഭയില്‍ ഇക്കുറി നാലു സീറ്റ് ബിജെപി നേടി എന്നു മാത്രമല്ല പല വാര്‍ഡുകളിലും രണ്ടാമതെത്താന്‍ സാധിച്ചു എന്നതും ശ്രദ്ധേയം.
39 വാര്‍ഡുകളുള്ള തിരുവല്ല നഗരസഭയില്‍ ഏഴിടത്ത് ബിജെപി വിജയിച്ചു. ഇവിടെ യുഡിഎഫിന് 18, എല്‍ ഡിഎഫിന് 11 എന്നിങ്ങനെയാണ് സീറ്റുനില. പത്തനംതിട്ട നഗരസഭയില്‍ ഇത്തവണ മയിലാട്പാറ വാര്‍ഡ് നേടാന്‍ ബിജെപി സ്ഥാനാര്‍ത്ഥി അഖില്‍ മഠത്തിലിന് കഴിഞ്ഞു.
കഴിഞ്ഞതവണ ബിജെപി മൂന്നു പഞ്ചായത്തുകളാണ് ഭരിച്ചിരുന്നത്. ഇത്തവണ പന്തളം തെക്കേക്കര, ഓമല്ലൂര്‍, കുറ്റൂര്‍, കോട്ടാങ്ങല്‍, അയിരൂര്‍ എന്നീ അഞ്ച് പഞ്ചായത്തുകളില്‍ എന്‍ഡിഎ ഒന്നാമതെത്തി. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളില്‍ വോട്ടിങ് നില 20-22 ശതമാനമായി വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു. കോയിപ്രം അടക്കമുള്ള ചില പഞ്ചായത്തുകളിൽ ശ്രദ്ധേയമായ വിജയങ്ങൾ നേടാനും കഴിഞ്ഞു.


