കാസർഗോഡ് – പന്നക്കാട് ആണ് സംഭവം. സ്കൂട്ടറിൽ സ്‌കൂളിലേക്ക് പോകുന്നതിനിടെ അദ്ധ്യാപികയുടെ സ്‌കൂട്ടറിൽ ഒരു പാമ്പിനെ കണ്ടു. സ്‌കൂട്ടറിൽ നിന്നും അപ്രതീക്ഷിത അതിഥി തലപൊക്കിയത് കണ്ട ഷറഫുന്നിസ എന്ന അദ്ധ്യാപിക ഒന്ന് പിടിച്ചെങ്കിലും ആത്മധൈര്യം കൈവിടാതെ സ്‌കൂട്ടർ നിർത്തുകയും, സ്‌കൂട്ടറിൽ നിന്ന് അകന്നു മാറുകയും ചെയ്തതിനാൽ കടിയേൽക്കാതെ രക്ഷപെട്ടു. കോളജിലേക്ക് എത്താൻ ഒരു കിലോമീറ്റർ മാത്രം ബാക്കിനിൽക്കെയാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്ന പാമ്പിനെ അദ്ധ്യാപിക കാണുന്നത്. ബ്രേക്ക് ഇട്ടപ്പോഴായിരുന്നു ഒളിച്ചിരുന്ന പാമ്പ് തലപൊക്കിയത്. വലത്ത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാൽ അപകടമാണെന്ന് മനസിലാക്കി ഇടത് ഭാഗത്തുള്ള ബ്രേക്ക് പിടിച്ചാണ് അദ്ധ്യാപിക സ്‌കൂട്ടർ നിർത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ ചരിത്ര വിഭാഗം അദ്ധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തിൽ പാമ്പിന്റെ കടിയേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. തൈക്കടപ്പുറത്തെ വീട്ടിൽനിന്ന് കോളജിലേക്ക് തന്റെ സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപ്രതീക്ഷിത സംഭവുമുണ്ടായത്.
പാമ്പിനെ കണ്ടു സ്‌കൂട്ടർ നിർത്തിയ ശേഷം പരിസരവാസികളെയും മെക്കാനിക്കിനെയും വിവരം അറിയിച്ചു. എല്ലാവരും ചേർന്ന് വന്ന് സ്‌കൂട്ടറിന്റെ ബോഡി ഇളക്കി മാറ്റിയപ്പോഴാണ് വലിയ വിഷപ്പാമ്പിനെ കണ്ടത്. സ്കൂട്ടറിന്റെ മുൻ ഭാഗത്തുള്ള വിടവിലൂടെ പാമ്പ് അകത്തുകടന്നതാവാമെന്നാണ് സംശയം. സംഭവത്തിന്റെ ഞെട്ടിലിലാണ് ഇപ്പോഴും അദ്ധ്യാപിക. വീട്ടിൽ നിന്നും ഇത്ര ദൂരം പാമ്പിന്റെ കൂടെ യാത്ര ചെയ്തത് എന്നത് ഓർക്കാൻ പോലും കഴിയുന്നില്ലെന്നാണ് അദ്ധ്യാപിക പറഞ്ഞത്.


