വർക്കല – രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ കേരള സന്ദര്‍ശനം ഇന്ന് രണ്ടാം ദിവസം. ഇന്ന് രാവിലെ 10 മണിക്ക് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. തുടര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ രണ്ടുവര്‍ഷ നീളുന്ന ഉദ്ഘാടന സമ്മേളനവും ശിവഗിരിയിൽ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ശിവഗിരി തീര്‍ത്ഥാടന സമ്മേളന ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടക്കുന്നത്. 2.50ന് രാഷ്ട്രപതി ശിവഗിരിയില്‍നിന്ന് മടങ്ങും.
ഇന്ത്യന്‍ പ്രസിഡന്‍റിന്‍റെ ശിവഗിരി സന്ദര്‍ശനത്തോടനുബന്ധിച്ച് താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1. സമ്മേളനങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കണം. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവ.
2. രാവിലെ 10 മണി മുതല്‍ പ്രവേശനം ആരംഭിക്കും.
3. മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കാം.
4. വലിയ ബാഗ്, കുപ്പി വെള്ളം ഇവ ഹാളിനുള്ളില്‍ കൊണ്ട് കയറാന്‍ പാടില്ല.
5. ഓഡിറ്റോറിയത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ സമ്മേളനം കഴിയുന്നതുവരെ ഓഡിറ്റോറിയത്തിന് പുറത്തു പോകാന്‍ കഴിയില്ല.
6.പ്രവേശന കവാടത്തിനടുത്തുള്ള അന്നക്ഷേത്ര കെട്ടിടത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്‍. ഇ.ഡി. ടി.വി. യിലൂടെ രാഷ്ട്രപതിയുടെ പരിപാടി കാണാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
7 പ്രസിഡന്‍റിന്‍റെ പരിപാടി കഴിഞ്ഞ് ഹാളിന് പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം വാങ്ങാം.
8 പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ശിവഗിരി സ്കൂള്‍, ശിവഗിരി സെന്‍ട്രല്‍ സ്കൂള്‍, നഴ്സിംഗ് കോളേജ് എന്നിവിടങ്ങളില്‍ സൗകര്യപ്രദമായ പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പാടാക്കിയിട്ടുണ്ട്. മറ്റൊരിടത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ഒരുക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ശിവഗിരിയിലും വര്‍ക്കല ഹെലിപ്പാഡിലും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിച്ചു. ശിവഗിരിയിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി.

What do you feel about this post?
Like
Love
Happy
Haha
Sad

