ഉഴവൂരിലെ കേരള കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ ജോണിന്റെ മരണത്തിന്റെ അന്വേഷണം ഹൈക്കോടതി ക്രൈം ബ്രാഞ്ചിനു വിട്ടു

Kottayam
Print Friendly, PDF & Email

കോട്ടയം: ഉഴവൂരിന് സമീപം വെളിയന്നൂര്‍ താമസിച്ചിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് ജയ്‌സണ്‍ ജോണിന്റെ മരണത്തിന്റെ അന്വേഷണം ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു. ജയ്‌സനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സഹോദരി അനിതാമ്മാള്‍ കൊടുത്ത ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

രാമപുരം പോലീസിന്റെ അന്വേഷണത്തില്‍ ജയസണ്‍ കാന്‍സര്‍ ബാധിച്ച് മരിച്ചുവെന്നാണ് കണ്ടെത്തിയത്. അനിതാമ്മാള്‍ കൊടുത്ത ഹര്‍ജിപ്രകാരം പോസ്റ്റ്‌മോര്‍ട്ടവും ചില പരിശോഖനകളും നടന്നു.എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഇതേവരെ ഉണ്ടായില്ല എന്നു കാണിച്ചാണ് അനിതാമ്മാള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതു പ്രകാരമാണ് ഹൈക്കോടതിയുടെ വിധി.

ജയ്‌സനെ ഇല്ലാതാക്കുവാനും അദ്ദേഹത്തിന്റെ സമ്പത്ത് തട്ടിയെടുക്കുവാനും ശ്രമിച്ച മൂന്നുപേരാണ് പ്രതികളായി ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ജയ്‌സന്റെ വീടിനു സമീപവാസിയായ നഴ്‌സും രണ്ടു ബന്ധുക്കളും ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നുവെന്നാണ് പരാതി. ദിവസേന ഭക്ഷണത്തില്‍ കുറേശെ വിഷം ചേര്‍ത്തു കൊടുത്തുവെന്നാണ് അനിതാമ്മാള്‍ പറയുന്നത്. ഹര്‍ജിക്കാരിക്കു വേണ്ടി മുന്‍ കേന്ദ്ര മന്ത്രി അഡ്വ. പി.സി. തോമസ്, അഡ്വ. റോജൊ ജോസഫ്, എന്നിവര്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *