രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഫെയ്സ്ബുക്ക് പോസ്റ്റുമായി പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ രംഗത്ത് . ‘രാഹുൽ മാങ്കൂട്ടം – അനുഭവം’ എന്ന പേരിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ ഒരു രാഷ്ട്രീയ മാലിന്യമാണെന്നും രാഹുലിനോട് ഇടപഴുകിയിട്ടുള്ള പാർട്ടിയിലെ സ്ത്രീകളെ ഓർത്ത് ഭയവും സഹതാപവും തോന്നുന്നെന്നും ഹണി ഭാസ്കർ പറയുന്നു. ശ്രീലങ്കൻ യാത്രയ്ക്കിടെ രാഹുൽ തനിക്ക് മെസേജ് അയച്ചിരുന്നുവെന്നും എന്നാൽ സുഹൃത്തുക്കളോട് അത് മറ്റെരുതരത്തിലാണ് രാഹുൽ പറഞ്ഞതെന്നും പോസ്റ്റിലുണ്ട്.
രാഹുലിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റിൽ രാഹുലിനെ വ്യക്തിപരമായി അറിയില്ലെന്നും ജൂൺ മാസം താൻ നടത്തിയ ശ്രീലങ്കൻ യാത്രയ്ക്കിടെ വിശേഷങ്ങൾ ചോദിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതായും ഹണി ഭാസ്കർ പറയുന്നു. ഫോട്ടോയ്ക്ക് ഹൃദയം അയച്ച് ശ്രീലങ്ക പോവാൻ പ്ലാൻ ഉണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. രാവിലെ നോക്കിയപ്പോളും മെസേജുകളുടെ തുടർച്ച കണ്ടു. ചാറ്റ് നിർത്താൻ ഉദ്ദേശം ഇല്ല എന്ന് മനസിലായപ്പോൾ പ്രോത്സാഹിപ്പിച്ചില്ലെന്നും മറുപടി നൽകാത്തതിനാൽ ആ ചാറ്റ് അവിടെ അവസാനിച്ചുവെന്നും ഹണി പറയുന്നു.
രാഹുലിൻറെ ചൂഷണ ശ്രമങ്ങളെ നേരിട്ട സ്ത്രീകൾ അനുഭവങ്ങൾ തുറന്നു പറഞ്ഞുകൊണ്ടിരിക്കെ അന്നത്തെ തൻറെ ധാരണ തെറ്റിയില്ലെന്ന് തനിക്ക് ബോധ്യം വന്നന്നെന്നും ഹണി പോസ്റ്റിൽ പറയുന്നു. എന്നാൽ തന്നോട് നടത്തിയ സംഭാഷണത്തിൻറെ അറിയാകഥകൾ യൂത്ത് കോൺഗ്രസ്സിലെ രാഹുലിൻറെ തന്നെ സുഹൃത്തുക്കളിൽനിന്നും അറിയാൻ ഇടയായെന്നും ഹണി പറയുന്നു. രാഹുൽ സുഹൃത്തുക്കളോട് പറഞ്ഞത് താൻ അങ്ങോട്ട് വന്നു ചാറ്റ് ചെയ്തു എന്നാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. രാഹുൽ പറഞ്ഞതും വിശ്വസിച്ച് മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ തന്റെ ഒരു സുഹൃത്തിനോട് ഈ കാര്യം പറഞ്ഞുവെന്നും ആ വ്യക്തി തക്കതായ മറുപടി നൽകിയതായും പോസ്റ്റിലുണ്ട്. സ്ത്രീകളോട് അങ്ങോട്ട് പോയി മിണ്ടി, അവരുമായുള്ള സംഭാഷണങ്ങളെ പെർവേർട്ടുകൾക്ക് ഇടയിൽ മോശമായി ചിത്രീകരിച്ച് ആളാകുന്ന സൈക്കോയെ ജനം അറിയേണ്ടതുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോൺഗ്രസിൻറെ വാട്സാപ്പ് ഗ്രൂപ്പിലും രൂക്ഷ വിമർശനം. രാഹുൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയിൽ ചർച്ച ചെയ്യണമെന്ന് വനിതാ നേതാവാണ് ആവശ്യമുയർത്തിയത്. പെണ്ണുപിടിയൻ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുൽ മറുപടി പറയണമെന്നും തെറ്റുകാരനെങ്കിൽ മാറി നിൽക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. വാട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നുണ്ട്.


