കോന്നി – തണ്ണിത്തോട് മണ്ണീറയിലുള്ള പട്ടയ ഭൂമിയിൽ നിന്നും മുറിച്ചു മാറ്റിയ മരം ഉടമ വാഹനത്തിൽ കൊണ്ട് പോകുന്നതിനിടയിൽ വാഹനം തടഞ്ഞു വനം വകുപ്പ് ഉദ്യോഗസ്ഥർ. മരം മുറിച്ചത് അനുമതി തേടാതെയെന്ന് പറഞ്ഞാണ് കൊക്കാത്തോട് ഫോറെസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. ഉടമയുമായി ഉദ്യോഗസ്ഥർ വാക്കുതർക്കത്തിൽ ഏർപ്പെട്ടതോടെ പ്രതിഷേധവുമായി സി പി ഐ എം പ്രവർത്തകരുമെത്തി.. പിന്നീട് സിപിഐഎം പ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിലായി വാക്കുതർക്കം. തേക്ക്, ഈട്ടി ഒഴിച്ചുള്ള പട്ടയഭൂമിയിലെ മരങ്ങൾ ഈ റൂട്ടിലൂടെ സ്ഥിരമായി കൊണ്ടുപോകുന്നത് കാണുന്ന ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത് ഞങ്ങൾ മൗനാനുവാദം തന്നതിനാൽ നിങ്ങൾ കൈവശാവകാശ ഭൂമിയിലെ മരങ്ങളും മുറിക്കും. അത് ബോധ്യപ്പെടുത്താതെ വാഹനം വിട്ടയക്കില്ല എന്ന നിലപാട് ഉദ്യോഗസ്ഥർ എടുത്തു.
പട്ടയഭൂമിയിലെ ആണോ കൈവശാവകാശ ഭൂമിലെ ആണോ എന്ന പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണ് എന്നും, നികുതിദായകരായ ജനങ്ങളോട് കാണിക്കുന്ന ഈ ധാർഷ്ട്യത്തിനെതിരെയാണ് ഇവരോട് ചോദിക്കാതെ മരം മുറിച്ചതെന്നും തടിച്ചുകൂടിയ ജനങ്ങൾ പറഞ്ഞു. അവസാനം ജനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് വാഹനം ഉദ്യോഗസ്ഥർ കടത്തിവിട്ടു. മലയോര മേഖലയിലെ പ്രശ്നം ഇവിടെ അവസാനിക്കുന്നില്ലന്നും, പട്ടയഭൂമിയിലെ മരം മുറിക്കാനും, വാഹനങ്ങളിൽ കൊണ്ടുപോകാനും അനുവദിക്കണമെന്നും അത് ഈ മേഖലയിലെ ജനങ്ങൾക്ക് ജീവിക്കാനായി ഇത് അത്യാവശ്യമാണെന്നും, ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലിനെതിരെ തുടർന്നും പ്രക്ഷോഭം ഉണ്ടാകുമെന്ന മുന്നറിയിപ്പും സിപിഎം പ്രവർത്തകരും ജനങ്ങളും പറഞ്ഞു.


