പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ, മദ്യപാനിയായ ഭർത്താവ് ബിയർകുപ്പി കൊണ്ടാക്രമിച്ചു ; പ്രതി റിമാൻഡിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – മദ്യപാനിയായ ഭർത്താവിന്റെ നിരന്തര ദേഹോപദ്രവം തുടർന്നപ്പോൾ പിണങ്ങിമാറി, അമ്മയ്‌ക്കൊപ്പം വാടകവീട്ടിൽ താമസിക്കുന്ന യുവതിയെ ഭർത്താവ് വീടുകയറി ആക്രമിച്ചു, ബിയർ കുപ്പികൊണ്ടുള്ള ഭർത്താവിന്റെ ആക്രമണത്തിൽ 30 കാരിക്ക് ഗുരുതര പരിക്ക്. ഭർത്താവിനെതിരെ വധശ്രമത്തിനു കേസെടുത്ത് തിരുവല്ല പോലീസ്. തിരുവല്ല കുറ്റപ്പുഴ മഞ്ഞാടി തൈമല മൈലമ്മൂട്ടിൽ വീട്ടിൽ എം കെ രാജേഷി (39)നെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസ് ഇൻസ്പെക്ടർ എസ് സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

7 വർഷം മുമ്പ് വിവാഹിതരായവരാണ് ഇരുവരും. സംശയരോഗമുള്ള ഭർത്താവ് മദ്യപിച്ചു വന്ന് നിരന്തരം മർദ്ദിക്കുമെന്ന് യുവതി പോലീസിന് മൊഴി നൽകി. വിവാഹം കഴിഞ്ഞതുമുതൽ തുടങ്ങിയതാണ് മദ്യപിച്ചെത്തിയുള്ള ദേഹോപദ്രവം.യുവതി ഇപ്പോൾ അമ്മയ്ക്കും സഹോദരിക്കുമൊപ്പം താമസിക്കുന്ന വീട്ടിൽ 10 ന് രാവിലെ 9.30 ന് അതിക്രമിച്ചു കയറി ഉപദ്രവിക്കുകയായിരുന്നു. ഇയാൾക്കൊപ്പം വീട്ടിലേക്ക് പോകാൻ വിളിച്ചപ്പോൾ പോകുന്നില്ല എന്ന് പറഞ്ഞതിനാണ് തുണി അലക്കിക്കൊണ്ടിരുന്ന യുവതിയെ വഴക്കുണ്ടാക്കി പിടിച്ചു തള്ളി താഴെ ഇട്ടതും, തുടർന്ന് നെഞ്ചത്ത് അമർത്തിപ്പിടിച്ച ശേഷം ബിയർ കുപ്പി കൊണ്ട് ആക്രമിച്ചതും. കൊല്ലണമെന്ന് ഉദ്ദേശിച്ച് അലക്കു കല്ലിന്റെ സൈഡിൽ ഇരുന്ന ബിയർ കുപ്പി എടുത്ത് ആദ്യം ഇവരുടെ നെറ്റിയിൽ ആഞ്ഞടിച്ചു. പിന്നീട്, പൊട്ടിയ കഷ്ണം കൊണ്ട് കഴുത്തിലും താടിയിലും നെഞ്ചിലും കുത്തി മുറിവേൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു.കഴുത്തിൽ ആഴത്തിൽ മുറിവേറ്റു.

രക്ഷപ്പെട്ട് ഓടിയ യുവതിയെ സഹോദരി ഓട്ടോറിക്ഷയിൽ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രതി, ഭാര്യയും അഞ്ചു വയസ്സുള്ള മകനെയും മദ്യപിച്ചെത്തി മർദ്ദിക്കുകയും വീട്ടിൽ നിന്നിറക്കി വിടുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ ഞായറാഴ്ചയും ദേഹോപദ്രവം ഏൽപ്പിച്ചതായി യുവതി പോലീസിനോട് പറഞ്ഞു. തുടർന്ന് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. യുവതിയും മകനും അമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിലേക്ക് പോയി. അവിടെ എത്തിയാണ് ഇയാൾ കൂടെ പോകാൻ വിളിച്ചതും വിസമ്മതിച്ചപ്പോൾ ആക്രമിച്ചതും.

എ എസ് ഐ മിത്ര വി മുരളി ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. യുവതിയുടെ നെറ്റിയുടെ ഇടത് ഭാഗത്തും കീഴ്ച്ചുണ്ടിലും താടിയിലും കഴുത്തിന്റെ ഇടതുവശത്തും ബിയർ കുപ്പിയുടെ കഷ്ണങ്ങൾ കൊണ്ടുള്ള പരിക്കുകൾ ഏറ്റു. നെഞ്ചിൽ വരഞ്ഞ മുറിവുകളുമുണ്ടായി. പോലീസിന്റെ അന്വേഷണത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ല കച്ചേരിപ്പടിയിൽ നിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ ശേഷം 2.45 ന് അറസ്റ്റ് രേഖപ്പെടുത്തി. വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ശാസ്ത്രീയ അന്വേഷണസംഘം സ്ഥലത്തെത്തി പരിശോധന നടത്തി, തെളിവുകൾ ശേഖരിച്ചു. കുപ്പിയുടെ കഷ്ണങ്ങളും മറ്റും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *