തിരുവല്ല – പുല്ലാട്ട് ഭാര്യ വീട്ടിൽ വെച്ച് ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാ പിതാവിനെയും സഹോദരിയെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കവിയൂര്‍ കോട്ടൂര്‍ സ്വദേശി അജിയെന്ന ജയകുമാ(42)റിനെയാണ് ഉച്ചയ്ക്ക് 12 മണിയോടെ നഗരത്തില്‍ നിന്നും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പുല്ലാട്ടുള്ള വീട്ടില്‍ വച്ച് ഭാര്യ ശാരിയെ ജയകുമാര്‍ കുത്തിക്കൊലപ്പെടുത്തിയത്. ശാരിയുടെ പിതാവ് കെ ശശി, സഹോദരി രാധാമണി എന്നിവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ പ്രതിയുടെ പക്കല്‍ മൊബൈല്‍ ഫോണോ പേഴ്‌സോ ഇല്ലായിരുന്നു. രാവിലെ മുതല്‍ ഇയാളെ കല്ലൂപ്പാറ, തിരുവല്ല പ്രദേശങ്ങളില്‍ കണ്ടതായുളള വിവരത്തെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തുകയായിരുന്നു. താന്‍ ബംഗളൂരുവിലായിരുന്നുവെന്നും കീഴടങ്ങാന്‍ വരുന്ന വഴിയാണ് പിടികൂടിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണത്തിന് നേതൃത്വം നല്‍കി.


