പത്തനംതിട്ട – കോന്നി കലഞ്ഞൂർ പൂമരുതിക്കുഴിയിൽ പൊന്മേലിൽ രേഷ്മയുടെ വീട്ടിലേക്ക് വളർത്തുനായയുടെ പിന്നാലെ ഓടിക്കയറിയത് പുലിയാണെന്ന് സ്ഥിരീകരിച്ചു. ഇന്നലെ വൈകുന്നേരം 3.30 ഓടെയായിരുന്നു സംഭവം. സംഭവം അറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയുടെ കാൽപ്പാടുകൾ തിരിച്ചറിഞ്ഞതോടെയാണ് സാന്നിധ്യം സ്ഥിരീകരിച്ചത്. ചീഫ് വൈൽഡ് വാർഡൻ്റെ നിർദ്ദേശം കിട്ടിയാൽ ഉടൻ കൂട് സ്ഥാപിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശം നൽകി. കുറച്ചു നാളുകൾക്ക് മുൻപും ഈ പ്രദേശത്തിറങ്ങിയ പുലിയെ കൂടു സ്ഥാപിച്ചു പിടിച്ചിരുന്നു.


