തിരുവല്ല: അത്തം പൊങ്കാല നടത്തി കൈതവന കിഴക്കേതിൽ ശ്രീഭദ്ര കാളി ക്ഷേത്രത്തിൽ നടന്ന ശ്രീമദ് നാരായണീയ ത്രയാഹയജ്ഞവും പ്രതിഷ്ഠ വാർഷിക മഹോത്സവും സമാപിച്ചു. ക്ഷേത്ര തന്ത്രി തന്ത്രരത്നം ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റി അത്തം പൊങ്കാലയ്ക്ക് ദീപപ്രോജ്ജ്വലനം നടത്തി.
മനുഷ്യർക്ക് സ്വയം തിരിച്ചറിയുവുണ്ടാകാൻ ഏറെ സഹായിക്കുന്നതിന് പുരാണ ഗ്രന്ഥ പഠനത്തിലൂടെ സാധിക്കുമെന്ന് മന്നത്ത് പത്മനാഭന്റെ ചെറുമകളും യജ്ഞാചാര്യയുമായ ഗീത ടീച്ചർ പറഞ്ഞു. ശ്രീമദ് നാരായണീയ ത്രയാഹയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. അർത്ഥത്തോടുള്ള ആസക്തി മൂലം കലുഷിതമായ വർത്തമാന കാലത്തിൽ ധർമ്മ സംസ്ഥാപനത്തിന് ഭഗവാന്റെ അവതാരചരിതങ്ങളുടെ ശ്രവണങ്ങൾ പാനാമൃതം പോലെയാണെന്നും കൂട്ടിച്ചേർത്തു.
അഡ്വ.എൻ. രഞ്ജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. പലിപ്ര ദേവി ക്ഷേത്രം പ്രസിഡന്റ് മോഹന കുമാര പണിക്കർ, മുത്തൂർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറി പി.എൻ. ഗോപൻ, നഗരസഭ കൗൺസിലർ ഇന്ദു ചന്ദൻ, മാദ്ധ്യമ പ്രവർത്തകൻ സന്തോഷ് സദാശിവമഠം, സോമനാഥ പണിക്കർ, യു. പ്രഭ, ആർ.മിഥുൻ, എസ് .മൈഥിലിനായർ, എൻ.വിജയകുമാർപിള്ള എന്നിവർ പ്രസംഗിച്ചു.
22ന് വൈകിട്ട് മന്നംകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ജീവിതയെഴുന്നള്ളെത്തും താലപ്പൊലിയും നടന്നു.
ശ്രീമദ് നാരായണീയ ത്രയാഹയജ്ഞം ത്തിന്റെ ഭാഗമായി അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ശ്രീമദ് ദേവി ഭാഗവത പാരായണം, ഭാഗ്യ സൂക്ത ഹോമം, കുങ്കുമാഭിഷേകം , ഉണ്ണിയൂട്ട്, മഹാമൃത്യുഞ്ജയഹോമം, വിദ്യാരാജ്ഞിപൂജ, മഹാപ്രസാദമൂട്ട് എന്നിവയും നടന്നു.
ചൊവ്വാഴ്ച രാവിലെ മുത്തൂർ ശ്രീഭദ്ര കാളി ക്ഷേത്രത്തിലെ തിരുവായുധമെഴുന്നെള്ളത്തിന് ക്ഷേത്രത്തിൽ ആചാര വരവേൽപ്പ് നടക്കും .


