പത്തനംതിട്ട :- യുവതിയെ കയറിപ്പിടിക്കുകയും ലൈംഗിക അതിക്രമം കാട്ടുകയും മർദ്ദിക്കുകയും ചെയ്ത അയൽവാസികളും സഹോദരന്മാരുമായ പ്രതികളെ മലയാലപ്പുഴ പോലീസ് പിടികൂടി. പുനലൂർ ചാലിയക്കര ഇടമൺ ഉപ്പുകുഴി ജയവിലാസം വീട്ടിൽ നിന്നും അതുമ്പുംകുളം ചെങ്ങറ സമരഭൂമി ശാഖ 49 ൽ ആറ്റരികത്ത് വീട്ടിൽ കുക്കു എന്ന ആർ. ജയരാജ്(30), കുളത്തൂപ്പുഴ തിങ്കൾക്കരികം സാംനഗറിൽ നിന്നും അതുമ്പുംകുളം ചെങ്ങറ സമരഭൂമി 45 നമ്പർ ശാഖയിൽ വനതരികത്ത് വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന ജിതിൻ രാജ് (26) എന്നിവരാണ് അറസ്റ്റിലായത്.
ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്ന ഇവരുടെ അയൽവാസിയായ 33 കാരിക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. 19 ന് വൈകിട്ട് അഞ്ചിന് യുവതിയുടെ വീടിന് മുന്നിൽ റോഡിൽ വച്ച് മകനുമൊത്ത് കടയിൽ പോയി വരുമ്പോഴാണ് സംഭവം ഉണ്ടായത്. ഒന്നാംപ്രതി ജയരാജ് യുവതിയുടെ പിന്നിലൂടെ വന്ന് ദേഹത്ത് കയറിപ്പിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പിന്നീട് റോഡിൽ തള്ളിയിട്ടു. ഈസമയം രണ്ടാം പ്രതി ജിതിൻ രാജ് മകനെ അസഭ്യം വിളിക്കുകയും, യുവതിയുടെ കൈപിടിച്ചു തിരിക്കുകയും, മുടിക്കും കഴുത്തിനും കുത്തിപ്പിടിച്ച് വേദനിപ്പിക്കുകയും ചെയ്തു. ജയരാജ് ചുരിദാർ വലിച്ചുകീറുകയും പോലീസിൽ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പിറ്റേന്ന് സ്‌റ്റേഷനിൽ എത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എഎസ് ഐ എൻ.ആർ.സുബി യുവതിയുടെ മൊഴി രേഖപ്പെടുത്തി. എസ് ഐ വിഎസ് കിരൺ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ബി എസ് ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പ്രതികളെ വൈകിട്ടോടെ ചെങ്ങറയിൽ നിന്നും പിടികൂടി. വിശദമായി ചോദ്യം ചെയ്തപ്പോൾ ഇവർ കുറ്റം സമ്മതിച്ചു..
മറ്റൊരു ദിവസം ജിതിൻ യുവതിയെ മദ്യപിച്ചിട്ട് അപമാനിക്കുകയും അശ്ലീലവാക്കുകൾ പറയുകയും ചെയ്തത് സംബന്ധിച്ച് ഭർത്താവ് അറിഞ്ഞു, പ്രതികളുടെ പിതാവിനോട് വിവരം പറഞ്ഞിരുന്നു. തുടർന്ന്, ശല്യമുണ്ടാവാതെ പറഞ്ഞു വിലക്കിക്കൊള്ളാമെന്ന് ഇദ്ദേഹം ഉറപ്പ് നൽകിയതായി യുവതിയുടെ മൊഴിയിൽ പറയുന്നു. 19 ന് ജയരാജും യുവതിയുടെ വീട്ടിലെത്തി ഇപ്രകാരം ഉറപ്പുനൽകിയിരുന്നു. എന്നാൽ വൈകിട്ട് 5 ഓടെ ഇയാൾ, മകനുമൊത്ത് വീട്ടിലേക്ക് നടന്നുവന്ന യുവതിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ജിതിനും ഒപ്പം ചേർന്ന് മർദ്ദിച്ചത്. പ്രതികളെ തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.


