ആലപ്പുഴ:- മാന്നാറിൽ ഡിവൈ.എസ്.പിയുടെ യാത്രയയപ്പ് പാർട്ടിക്കിടെ എസ്എച്ച്ഓമാരുടെ തമ്മിലടി. കുറത്തികാട്, ചെങ്ങന്നൂർ സ്‌റ്റേഷൻ ഹൗസ് ഓഫീസർമാരാണ് തമ്മിത്തലിയത്. ചെങ്ങന്നൂർ ഡിവൈ.എസ്.പിയായിരുന്ന ബിനുകുമാറിന്റെ യാത്രയയപ്പ് പാർട്ടിക്കിടെയാണ് സംഭവം. ജൂലൈ പത്തിന് രാത്രി മാന്നാർ എസ്എച്ച്ഓ ഡി. രജീഷ്‌കുമാറിന്റെ വാടകവീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചെങ്ങന്നൂർ സബ് ഡിവിഷന് കീഴിൽ വരുന്ന അഞ്ച് എസ്എച്ച്ഓമാരാണ് യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചത്. രാത്രി വൈകി പാർട്ടി മൂത്തപ്പോഴാണ് വാക്കേറ്റവും തമ്മിലടിയും ഉണ്ടായത്. ഒരാൾ മറ്റൊരാളെ അധിക്ഷേപിച്ച് സംസാരിച്ചതാണ് വാക്കേറ്റത്തിലേക്കും തമ്മിൽ തല്ലിലേക്കും നീങ്ങിയത്. മൂന്നു മിനുട്ടോളം ഇവർ തമ്മിലടിച്ചുവെന്നാണ് വിവരം. മറ്റുള്ള ഉദ്യോഗസ്ഥർ ഇരുവരെയും മാറ്റി വിടുകയായിരുന്നു.
ഈ വിവരം സ്‌പെഷ്യൽ ബ്രാഞ്ച്, സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അറിഞ്ഞിട്ടും ഉയർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രശ്‌നം ഇവിടെ തന്നെ പറഞ്ഞു തീർത്തുവെന്നാണ് പറയപ്പെടുന്നത്. ജില്ലാ പോലീസ് മേധാവി പോലും കഴിഞ്ഞ ദിവസമാണ് വിവരം അറിഞ്ഞത്. വിഷയത്തിൽ ആരോടും ഇതു വരെ റിപ്പോർട്ട് തേടിയിട്ടില്ല. ആർക്കും പരാതിയില്ലാത്തതിനാൽ ഇവിടെ തന്നെ ഒതുക്കി തീർക്കാനുള്ള നീക്കമാണ് നടക്കുന്നത്.


