അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ടാറ്റായുടെ ഒരുകോടിക്ക് പുറമെ 25 ലക്ഷം കൂടി പ്രഖ്യാപനവുമായി എയർ ഇന്ത്

India
Print Friendly, PDF & Email

ന്യൂഡൽഹി – അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് എയർ ഇന്ത്യ. നേരത്തേ ടാറ്റ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ സഹായത്തിനു പുറമേയാണ് എയർ ഇന്ത്യയുടെ ഈ 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. വിമാനദുരന്തത്തിൽ 274 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 241 പേർ വിമാനത്തിൽ ഉണ്ടായിരുന്നവരാണ്. ദുരന്തത്തിൽനിന്ന് അതിജീവിച്ച വിശ്വാസ് കുമാറിനും എയർ ഇന്ത്യ 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.

‘‘മരിച്ചവരുടെയും അതിജീവിച്ചവരുടെയും കുടുംബങ്ങൾക്ക് എയർ ഇന്ത്യ 25 ലക്ഷം രൂപ അല്ലെങ്കിൽ ഏകദേശം 21,000 ജിബിപി (ബ്രിട്ടീഷ് പൗണ്ട്) വീതം ഇടക്കാല സഹായം നൽകും. അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കാനാണ് സഹായം’’ – എയർ ഇന്ത്യ അറിയിച്ചു. അതേസമയം അപകടവുമായി ബന്ധപ്പെട്ട് ഉയർന്ന എല്ലാ ഊഹാപോഹങ്ങളും കേന്ദ്രവ്യോമയാന മന്ത്രി റാം മോഹൻ നായിഡു തള്ളിക്കളഞ്ഞു, അന്വേഷണം പുരോഗമിക്കുകയാണെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. നടന്നുകൊണ്ടിരിക്കുന്ന അന്വേഷണം അവലോകനം ചെയ്യുന്നതിനായി തിങ്കളാഴ്ച ഉന്നതതല സമിതി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച എൻ‌എസ്‌ജി, എൻ‌ഡി‌ആർ‌എഫ്, ഇന്ത്യൻ വ്യോമസേന, ഫയർ ആൻഡ് റെസ്‌ക്യൂ, ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ‌എ‌ഐ‌ബി), ഡി‌ജി‌സി‌എ, സി‌ഐ‌എസ്‌എഫ് എന്നിവരുടെ നേതൃത്വത്തിലാണ് അപകട സ്ഥലം പരിശോധിച്ചത്. അവശിഷ്ടങ്ങളിൽനിന്ന് ഒരു മൃതദേഹം കൂടി ഇന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തിരുന്നു. വിമാനാപകടത്തെത്തുടർന്ന് എയർ ഇന്ത്യയുടെ മുഴുവൻ ബോയിങ് 787-8, 787-9 വിമാനങ്ങളുടെയും സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ ഡിജിസിഎ ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *