അടൂർ – കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കേ ഭാര്യയെ വീട്ടിൽ തടഞ്ഞുവച്ച് ദേഹോപദ്രവം ഏൽപ്പിച്ച ഭർത്താവിനെ ഗാർഹിക പീഡന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തു. കുളക്കട മാവടി പൂവറ്റൂർ കിരിക്കൽ പടിഞ്ഞാറേപുരം വീട്ടിൽ സുഭാഷ് (49) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്. ഏനാത്ത് ഇളങ്കമംഗലം ചാലുവിള കൃഷ്ണാലയം വീട്ടിൽ അംബികയ്ക്കാണ് ഭർത്താവിന്റെ മർദ്ദനമേറ്റത്. 20 ന് രാത്രി 7.30 നാണ് സംഭവം. മർദ്ദനത്തിൽ ചുണ്ടിനും നാവിനും മുറിവേറ്റു. ഇവർ ധരിച്ചിരുന്ന ചുരിദാറിന്റെ ഷാൾ കൊണ്ട് കഴുത്ത് മുറുക്കി കൊല്ലാനും ശ്രമിച്ചു. അടൂർ ജനറൽ ആശുപത്രിയിൽ ഓഫീസ് അറ്റൻഡറുടെ ജോലി നോക്കുന്ന അംബിക, 2021 ഫെബ്രുവരി 12 മുതൽ ഇയാൾക്കൊപ്പം ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ വർഷം ജൂലൈ 20 ന് വിവാഹം രജിസ്റ്റർ ചെയ്യുകയും കുടുംബപരമായി ലഭിച്ച വസ്തുവിൽ വീടുവച്ച് ഒരുമിച്ച് താമസിക്കുകയുമാണ്. സുഭാഷ് നിരന്തരം മദ്യപിച്ചു വന്ന് ചീത്തവിളിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നെന്ന് ഇവരുടെ മൊഴിയിൽ പറയുന്നു. ദേഹോപദ്രവവും മാനസിക പീഡനവും തുടർന്നപ്പോൾ, സഹിക്ക വയ്യാതെ അംബിക അടൂർ ജെ.എഫ്.എം കോടതിയിൽ ഹർജി നൽകി. ഭർത്താവിൽനിന്നും സംരക്ഷണ ഉത്തരവ് ഗാർഹിക പീഡന നിരോധന നിയമം വകുപ്പ് 23(2) പ്രകാരം കോടതി പുറപ്പെടുവിച്ചു.
ഈ ഉത്തരവ് നിലനിൽക്കേയാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കടന്ന് ഭാര്യയെ മർദ്ദിച്ചത്. ദേഹോപദ്രവം ഏറ്റിട്ടും ഇവർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയില്ല. തുടർന്ന്, 22 ന് രാവിലെ ഇയാൾ വീടിനു മുന്നിലെയുംകിടപ്പു മുറിയുടെയും കതകുകൾ നശിപ്പിക്കാൻ ശ്രമിച്ചു. അംബികയുടെ ബന്ധുക്കൾ വീട്ടിൽ വരുന്നതിന്റെ വിരോധത്താലാണ് നിരന്തരം ഉപദ്രവിക്കുന്നതെന്നും ഇവർ പോലീസിനോട് പറഞ്ഞു. ബി എൻ എസിലെ ബന്ധപ്പെട്ട വകുപ്പുകൾക്കൊപ്പം ഗാർഹിക പീഡന നിരോധന നിയമത്തിലെ വകുപ്പ് 31 പ്രകാരവുമാണ് പ്രതിക്കെതിരെ കേസെടുത്തത്. പോലീസ് ഇൻസ്‌പെക്ടർ അമൃത് സിങ് നായകത്തിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പ്രതിയെ പോലീസ് പിടികൂടി.
What do you feel about this post?
Like
Love
Happy
Haha
Sad

