കൊച്ചി – കേരളത്തെയാകെ ഞെട്ടിച്ച ആ സംഭവത്തിൽ വലിയ ട്വിസ്റ്റ്. മൂന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന കുട്ടിയെ, അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുതിയ വഴിത്തിരിവ്. കുട്ടി പീഡനത്തിനിരയായിരുന്നു എന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുത്തൻകുരിശ് പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ പിതാവിന്റെ ബന്ധു കസ്റ്റഡിയിൽ എന്നാണു സൂചന.
ഇന്നലെയായിരുന്നു കുട്ടിയുടെ പോസ്റ്റുമോർട്ടം നടന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകൾ പോലീസിനെ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ ബന്ധുക്കളെ രാവിലെ മുതൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെ ചോദ്യം ചെയ്തതിൽ രണ്ടുപേരെ വിട്ടയച്ചു. ഒരാൾ പോലീസ് കസ്റ്റഡിയിലാണ് എന്നാണ് വിവരം.
വിഷയത്തിൽ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ കേസിന്റെ വിശദാംശങ്ങൾ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളിൽ ചിലരെ സംശയമുണ്ടന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിന്റെ പൂർണമായ റിപ്പോർട്ട് വന്നിട്ടില്ല. പോസ്റ്റുമോർട്ടം നടത്തിയ ഫോറസൻസിക് ഡോക്ടർമാർ പ്രാഥമിക പരിശോധനയിൽ കണ്ട സംശയങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെച്ചിരുന്നു. വെള്ളത്തിൽ മുങ്ങിയുള്ള മരണമാണ് കുട്ടിയുടേത്. എന്നാൽ കുട്ടിയുടെ ശരീരത്തിൽ നടത്തിയ വിശദമായ പരിശോധനയിലാണ് സംശയകരമായ പാടുകളും മറ്റും ഇവർ കണ്ടെത്തിയത്. ഇക്കാര്യങ്ങൾ ഇവർ പോലീസുമായി പങ്കുവെച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം റൂറൽ എസ്പി കുട്ടിയുടെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യാൻ നിർദ്ദേശിച്ചത്.
തുടർന്ന് കുട്ടിയുടെ അച്ഛന്റെ വീടിനോട് ചേർന്നുള്ള അടുത്ത ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതിൽ ഒരാളാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇയാളെ മറ്റൊരു ബന്ധുവിന്റെ ഫോണിൽ നിന്നാണ് വിളിപ്പിച്ചത്. ഇയാൾ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ മുതൽ കരഞ്ഞുകൊണ്ടാണ് പോലീസിനോട് സംസാരിച്ചത് എന്നും വിവരമുണ്ട്.


