അബുദാബി: പരിമിതികളുടെയും പ്രാരാബ്ധങ്ങളുടെയും ജീവിതചക്രത്തെ പരിവർത്തനത്തിന്റെ പുഷ്ക്കല കാലത്തേക്ക് വഴിനടത്തിയ മഹാപ്രതിഭയായിരുന്നു പത്മശ്രി കെവി റാബിയയെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ,ജനറൽ സെക്രട്ടറി സിഎച്ച് യൂസുഫ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തനിക്കു ചുറ്റുമുള്ള അജ്ഞതയുടെ കൂരാകൂരിരുട്ടിലേക്ക് അറിവിന്റെ ചൂട്ടുവെളിച്ചവുമായാണ് ആ അക്ഷരപുത്രി കടന്നുവന്നത്. തിരൂരങ്ങാടിയിൽ നിന്ന് കൊളുത്തിവെച്ച അക്ഷരവിളക്ക് പിന്നീട് കേരളമാകെ പ്രഭവിതറുകയായിരുന്നു. സാക്ഷരത പ്രവർത്തക എന്നതിനപ്പുറം സാമൂഹിക,സാംസ്കാരിക,വൈജ്ഞാനിക നഭസ്സിൽ നിസ്വാർത്ഥതയുടെ നിലാതിങ്കളായി ജ്വലിച്ചുനിന്ന കെവി റാബിയക്ക് രാജ്യം നൽകിയ ‘പത്മശ്രി’ പുരസ്കാരം സമർപ്പിത ജീവിതത്തിനുള്ള സുവർണ്ണമുദ്രയായിരുന്നു. വൈകല്യത്തെയും അർബുദത്തെയും നട്ടെല്ലൊടിച്ച അപകടത്തെയുമെല്ലാം പുഞ്ചിരി കൊണ്ട് തോൽപ്പിച്ച് വിപ്ലവം തീർത്താണ് റാബിയ ലോകത്തിന് മാതൃകയായത്. ആ ധന്യജീവിതത്തെയാണ് 2022ൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഇൻസൈറ്റ് അവാർഡിലൂടെ അബുദാബി കെഎംസിസി ആദരിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളിൽ നിന്ന് ആ കർമശേഷ്ഠ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ കെവി റാബിയയുടെ മുഖത്ത് തെളിഞ്ഞ ചാരിതാർത്ഥ്യത്തിന്റെ പുഞ്ചിരിവെട്ടം ഇന്നും മനസിൽ മായാതെ തിളങ്ങി നിൽക്കുന്നുണ്ട്.
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്’ എന്ന തന്റെ ആത്മകഥ പോലെ തന്നെ കേരളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള അനേകായിരങ്ങളെ അക്ഷരലോകത്തേക്ക് കെപിടിച്ചുയർത്തി അവരെ ആത്മാഭിമാന വിഹായസ്സിലേക്ക് പറന്നുയരാൻ പ്രേരിപ്പിച്ച കെവി റാബിയയെ അക്ഷര കേരളം എക്കാലവും സ്മരിക്കും. വീൽചെയറിനെ ആർജ്ജവത്തിന്റെയും അതിജീവനത്തിന്റെയും അടയാളമാക്കി പുനഃപ്രതിഷ്ഠിച്ച കെവി റാബിയ ഓരോ മലയാളിക്കും അഭിമാനമാണെന്നും സാക്ഷര കേരളത്തിന്റെ സുന്ദരചരിത്രത്തിൽ ആ നാമം സുവർണലിപികളാൽ തിളങ്ങി നിൽക്കുമെന്നും കെഎംസിസി നേതാക്കൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Photo : പത്മശ്രീ കെ വി റാബിയക്ക് 2022 ൽ അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ഹൈദരലി തങ്ങൾ സ്മാരക ഇൻസൈറ്റ് അവാർഡ് പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നു. ( ഫയൽ ഫോട്ടോ )
What do you feel about this post?
Like
Love
Happy
Haha
Sad

