തൃശൂർ – തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതിയായി ഒളിവിൽ കഴിയുന്ന സുകാന്തിന്റെ അച്ഛനും അമ്മയും ആയ സുരേഷ്, ഗീത ദമ്പതികൾ ചാവക്കാട് പൊലിസ് സ്റ്റേഷനിൽ ഹാജരായി. ചാവക്കാട് ഇരട്ടപുഴയിൽ ഉള്ള ബന്ധു വീട്ടിൽ ആയിരുന്നു ഇരുവരും ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് നിഗമനം. നിലവിൽ ഇരുവരും ഈ കേസിൽ പ്രതികളല്ല. ഇരുവരെയും പേട്ട പോലീസ് ചോദ്യം ചെയ്യും.
ഐ ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പേട്ട പോലീസ് കേസ് എടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ സഹിതം ലഭിച്ച സാഹചര്യത്തിലാണ് പോലീസിന്റെ ഈ നീക്കം.മാർച്ച് 24 നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ ബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിൽ ഉണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബം പരാതി നൽകിയത്.
ഈ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോൺ സ്വിച്ച് ഫോൺ ചെയ്ത സുകാന്തും കുടുംബവും ഒളിവിൽ പോയിരുന്നു. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അതുപോലെ യുവതിയെ ഇയാൾ ശാരീരിക, സാമ്പത്തിക ചൂഷണം നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ട്. 3 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ ഇരുവരും തമ്മിൽ നടത്തിയതായുള്ള ബാങ്ക് രേഖകളും ലഭിച്ചു. സുകാന്തിനെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2 ടീമുകൾ ഇയാൾക്കായി അന്വേഷണം നടത്തുകയാണ്.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമില്ല. പ്രതിക്കായി ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതിനാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയില്ല. സുകാന്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ ഐപാഡ് , മൊബൈൽ ഫോൺ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


