പാലക്കാട് – കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ട്രാക്ടർ ഓടിക്കാൻ കൊടുത്ത ഉടമയ്ക്ക് 5000 രൂപ പിഴ ചുമത്തി ട്രാഫിക് എൻഫോഴ്സ്മെന്റ്. സുരേന്ദ്രന് ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്. ഇടത് സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനു വേണ്ടിയാണ് അന്നത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ട്രാക്ടർ റാലി നടത്തിയത്. ട്രാക്ടർ റാലിയിൽ ട്രാക്ടർ ഓടിച്ച് തന്നെയാണ് സുരേന്ദ്രൻ എത്തിയത്. ഇതിനെതിരെ എറണാകുളം ശ്രീമൂല നഗരം സ്വദേശിയും എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി ആയിരുന്ന ഫസൽ മുഹമ്മദ് കഴിഞ്ഞ നവംബറിൽ അന്നത്തെ പാലക്കാട് എസ്പി ആർ ആനന്ദിന് പരാതി നൽകിയിരുന്നു. തുടർന്ന് ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയിൽ നിന്ന് പിഴ ഈടാക്കുകയുമായിരുന്നു.
പൊലീസ് നടപടിയിൽ തൃപ്തനല്ലെന്നും സമൂഹത്തിന് കൂടി മാതൃകയാകേണ്ട ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മതിയായ ലൈസൻസില്ലാതെ ട്രാക്ടർ ഓടിച്ചതിന് കൂടുതൽ നടപടി വേണമെന്നാവിശ്യപ്പെട്ട് മുന്നോട്ട് പോകുമെന്നും പരാതിക്കാരൻ പറഞ്ഞു.


