പത്തനംതിട്ട: മാരകായുധങ്ങൾ ഉപയോഗിച്ച് തലയടിച്ച് തകർത്ത കേസിൽ മൂന്ന് പ്രതികൾക്ക് 20 വർഷം വീതം കഠിനതടവും 45000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി മൂന്ന് ജഡ്ജി ഡോ. പി കെ ജയകൃഷ്ണൻ. തണ്ണിത്തോട് പോലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നുമുതൽ മൂന്നുവരെ പ്രതികളായ തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടിൽ ബിനോയ് മാത്യു( 50), മേക്കണ്ണം കൊടുംതറ പുത്തൻവീട്ടിൽ ലിബിൻ കെ. മത്തായി(29), സഹോദരൻ എബിൻ കെ. മത്തായി (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മണ്ണീറ പറങ്കിമാവിള വീട്ടിൽ സാബു (33) വിനെയാണ് ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടെ 2017 മാർച്ച് 31 ന് വൈകിട്ട് 5.30 ന് ഈറച്ചപ്പാത്തിൽ വച്ച് പ്രതികൾ ആക്രമിച്ച് മാരകമായി പരുക്കേൽപ്പിച്ചത്. ലിവർ സ്പാനർ, ഇരുമ്പുകമ്പി, തടികഷ്ണം എന്നീ മാരകായുധങ്ങൾ കൊണ്ട് തലയ്ക്കടിച്ചതിനെ തുടർന്ന് തലയോട്ടിക്ക് ഗുരുതര പരുക്കു പറ്റി. തോളിലും പരുക്കേറ്റു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പ്രതികൾ പിഴ അടയ്ക്കുന്നെങ്കിൽ ഒരു ലക്ഷം രൂപ സാബുവിന് നൽകാനും വിധിച്ചു. അടയ്ക്കുന്നില്ലെങ്കിൽ 15 മാസത്തെ അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. ബിന്നി കോടതിയിൽ ഹാജരായി. തണ്ണിത്തോട് എസ്.ഐ ആയിരുന്ന എ.ആർ. ലീലാമ്മ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയും എസ്.ഐ.ബീനാ ബീഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷൻ നടപടികളിൽ എസ് സി പി ഓ കിരൺ പങ്കാളിയായി.


