കൊല്ലം: നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെ അടക്കം കരകയറ്റുന്നതിനായി സ്വകാര്യ പങ്കാളിത്തം ആകാമെന്നും, താത്‌പര്യമുള്ളവരുമായി ഉപാധികളോടെ ധാരണയുണ്ടാക്കാമെന്നും നവകേരളത്തിനായി പുതുവഴികൾ തേടുന്ന സിപിഐ എം സംസ്ഥാന സമ്മേളന രേഖ. പൊതുമേഖലയെ സംരക്ഷിക്കാൻ സ്വകാര്യ പങ്കാളിത്തമുൾപ്പെടെയുള്ള മാർഗങ്ങൾ തേടാനാണ് ആലോചിക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനെതിരേ ശക്തമായ നിലപാടാണ് പ്രമേയത്തിലൂടെ സമ്മേളനത്തിൽ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയം. അവിടെയാകാം എന്നാൽ ഇവിടെയാകരുത് എന്ന നിലപാട് പാർട്ടി അണികളിൽ ഉണ്ടാക്കുന്ന സംശയങ്ങൾക്ക് താഴെത്തട്ടിൽ വരെ നേതാക്കളെത്തി വിശദീകരിക്കും എന്നാണറിയുന്നത്..!!
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്ന കോൺഗ്രസ് നയം ബി.ജെ.പി. അതിശക്തമായി പിന്തുടരുകയാണെന്നാണ് സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പി.പി.പി. മാതൃക പൊതുമേഖലാ വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും താത്‌പര്യമുള്ളവരുമായി ചർച്ച ചെയ്‌ത് തീരുമാനിക്കുമെന്നും പിന്നീട് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിയിലെ വിഭാഗീയതയും ചർച്ചയായി.


