ചിറ്റാർ: ഹോൾസെയിൽ വിലയിൽ ചില്ലറ വില്പനക്കാർക്ക് ചാരായം എത്തിച്ചുകൊടുത്ത അബ്കാരി കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. സീതത്തോട് ആങ്ങമൂഴി, കൊച്ചാണ്ടി വെള്ളാപ്പള്ളിൽ വീട്ടിൽ നവാസി(55)നെയാണ് മൂഴിയാർ പോലീസ് പിടികൂടിയത്. ഡിസംബർ 21 ന് രജിസ്റ്റർ ചെയ്ത അബ്കാരി കേസിലാണ് അറസ്റ്റ്. ഒന്നും രണ്ടും പ്രതികളായ സുജിത് മോൻ(40) അനീഷ് (41)എന്നിവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നവാസിനെ മൂന്നാം പ്രതിയാക്കിയത്.
ആദ്യ രണ്ടു പ്രതികൾക്കും കച്ചവടത്തിനായി ചാരായമെത്തിച്ചു നൽകിയത് നവാസ് ആണ്. കൊച്ചാണ്ടി ഇടുപ്പ്കല്ല് പബ്ലിക് റോഡിൽ വടക്കേക്കരയിൽ വാറ്റുചാരായം വില്പന നടത്തിയതിനാണ് പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്. ഉദയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇടുപ്പുകല്ല് പുത്തൻപുരയിൽ സുജിത്ത് മോനെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്നും 700 മില്ലി ലിറ്റർ വാറ്റുചാരായവും മറ്റും പിടിച്ചെടുത്തിരുന്നു. ഒപ്പം സ്ഥലത്തുണ്ടായിരുന്ന ഇടുപ്പുകല്ല് പറമ്പത്ത് വീട്ടിൽ അനീഷ് പോലീസിനെ കണ്ട് ഓടിപ്പോയിരുന്നു. രണ്ടാം പ്രതിയായ അനീഷിനെ ഫെബ്രുവരി ഒന്നിന് പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ അറസ്റ്റ് ചെയ്ത മൂന്നാം പ്രതിയെ കോടതിയിൽ ഹാജരാക്കി.


