പത്തനംതിട്ട: ബാറിൽ കശപിശ ഉണ്ടാക്കിയത് ചോദ്യം ചെയ്ത ജീവനക്കാരനെ മൊബൈൽ ഫോൺ കൊണ്ട് ഇടിച്ചു മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാക്കിയ കേസിൽ സഹോദരന്മാർ അറസ്റ്റിൽ. മുണ്ടുകോട്ടക്കൽ മേലെ വെട്ടിപ്പുറം താന്നിക്കുഴിയിൽ വീട്ടിൽ സെബിൻ സാബു (29), സെ്റ്റഫിൻ സാബു (26) എന്നിവരാണ് പിടിയിലായത്. അമല ബാറിൽ തിങ്കൾ രാത്രി എട്ടരയോടെയാണ് സംഭവം. ബാറിനുള്ളിൽ ഇരുവരും ചേർന്ന് പ്രശ്നമുണ്ടാക്കിയപ്പോൾ ചോദ്യം ചെയ്ത ജീവനക്കാരൻ കൊല്ലം ശൂരനാട് കക്കാക്കുന്ന് തൃക്കുന്നപ്പുഴ തെക്ക് വയലിൽ തറയിൽ വീട്ടിൽ സോമരാജനാണ് ആക്രമണത്തിൽ പരുക്കേറ്റത്.
സ്റ്റെഫിൻ ഇയാളെ പിടിച്ചു തള്ളുകയും സെബിൻ അസഭ്യം വിളിച്ചുകൊണ്ട് കയ്യിലിരുന്ന മൊബൈൽ ഫോൺ വീശി മൂക്കിൽ ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടാവുകയും മുറിവേൽക്കുകയും ചെയ്തു. സോമരാജന്റെ മൊഴിപ്രകാരം കേസെടുത്ത പോലീസ്, സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയും, ബാറിലെയും മറ്റും സിസിടിവി ദൃശ്യങ്ങൾ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയും ചെയ്തു. ദൃശ്യങ്ങളിൽ നിന്നും, പ്രതികൾ ബാറിൽ എത്തുകയും സംഭവത്തിനുശേഷം തിരിച്ചുപോവുകയും ചെയ്ത ഓട്ടോറിക്ഷ തിരിച്ചറിയുകയും, അത് കേന്ദ്രീകരിച്ചു അന്വേഷണം വ്യാപിപ്പിക്കുകയും ചെയ്തു. തുടർന്ന് മുണ്ടുകോട്ടക്കൽ നിന്നും ഇന്നലെ രാവിലെ പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സെബിൻ പത്തനംതിട്ട പോലീസ് സേ്റ്റഷനിൽ 2017 ൽ രജിസ്റ്റർ ചെയ്ത ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ കേസിലും, മലയാലപ്പുഴ സേ്റ്റഷനിൽ 2020 ലെടുത്ത പച്ചമണ്ണ് കടത്തൽ കേസിലും 2022 ൽ രജിസ്റ്റർ ചെയ്ത പച്ചമണ്ണ് കടത്തൽ കേസിലുംപ്രതിയായിട്ടുണ്ട്. സെ്റ്റഫിൻ 2017 ൽ രജിസ്റ്റർ ചെയ്ത ലഹളയുണ്ടാക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ കേസിൽ കൂട്ടുപ്രതിയായിട്ടുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെ കോടതിയിൽ ഹാജരാക്കി.


