പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ വകുപ്പ് 3 പ്രകാരം ഏനാത്ത് പോലീസ് കരുതൽ തടങ്കലിലാക്കി. ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. അടൂർ ഏനാദിമംഗലം കുന്നിട ഉഷാഭവനം ഉമേഷ് കൃഷ്ണനെ(32)യാണ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. തുടർച്ചയായി സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന പ്രതി ‘ അറിയപ്പെടുന്ന റൗഡി ‘ ലിസ്റ്റിൽ ഉൾപ്പെടുന്നയാളാണ്. ഏനാത്ത് ആറന്മുള പന്തളം കൊട്ടാരക്കര പത്തനാപുരം അച്ചൻകോവിൽ തുടങ്ങിയ പോലീസ് സ്‌റ്റേഷൻ പരിധികളിൽ അടിക്കടി ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കിയതിനു ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിൽവിലുണ്ട്.
അടിപിടി , ഭീഷണിപ്പെടുത്തൽ, സംഘം ചേർന്നുള്ള ആക്രമണം, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വീടുകയറി ആക്രമണം, കുറ്റകരമായനരഹത്യ ശ്രമം, തട്ടിക്കൊണ്ടുപോയി കവർച്ച, ഭീഷണിപ്പെടുത്തി കവർച്ച, കുട്ടികൾക്ക് കഞ്ചാവ് കച്ചവടം നടത്തുക, ലൈംഗിക പീഡനം, കാപ്പ നിയമലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പ്രതിയാണ്. 2007 മുതൽ 30 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാപ്പ നിയമത്തിലെ വകുപ്പ് 3 പ്രകാരമുള്ള നടപടിക്കായി ജില്ലാ പോലീസ് മേധാവി 2022 ൽ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിൽ 10 കേസുകൾ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്.
ചിറ്റാർ, അടൂർ, പത്തനംതിട്ട, ഏനാത്ത്, ആറന്മുള എന്നീ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതും കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ കേസുകളാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നത്. പ്രതി റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളാണ്. വിവിധ കേസുകളിൽ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതി, നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തുവന്നതിനെതുടർന്നാണ് കാപ്പ നിയമത്തിലെ മൂന്നാം വകുപ്പ് അനുസരിച്ചുള്ള നടപടിക്ക് ജില്ലാ പോലീസ് മേധാവി ശുപാർശ ചെയ്തത്. തുടർന്ന്, ഇയാളെ ജയിലിൽ അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവ് 2023 ൽ പുറപ്പെടുവിക്കുകയായിരുന്നു.ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അടൂർ ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് കോന്നിയിൽ നിന്നും പിടികൂടിയത്. ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർ എ ജെ അമൃത് സിംഗ് നായകം, കോന്നി പോലീസ് ഇൻസ്‌പെക്ടർ പി ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സി പി ഓമാരായ ഷഹീർ അമൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


