തിരുവല്ല: പത്തനംതിട്ട എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ആർപിഎഫം ചേർന്ന് നടത്തിയ പരിശോധനയിൽ ട്രെയിനിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽ നിന്ന് നാലു കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ എട്ടു മണിയോടെ ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തിന് വന്ന സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ ബോഗിയിലെ സീറ്റിന് അടിയിൽ നിന്നാണ് ബാഗ് കിട്ടിയത്.
സംശയം തോന്നി തുറന്നു നോക്കിയപ്പോൾ കഞ്ചാവാണെന്ന് മനസിലാക്കി കസ്റ്റഡിയിൽ എടുത്തു. തിരുവല്ല റൈയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന 35 ലക്ഷം രൂപ പിടികൂടിയിരുന്നു. ഇതിന് പുറമേ കഞ്ചാവ് കടത്ത് സംഘങ്ങളും ട്രെയിനാണ് ഉപയോഗിക്കുന്നത്.
ചെന്നൈയിലോ പാലക്കാട് നിന്നോ ആകാം കഞ്ചാവ് ട്രെയിനുള്ളിൽ വച്ചതെന്ന് സംശയിക്കുന്നു. ഏതെങ്കിലും സ്‌റ്റേഷനിൽ നിന്ന് ഇത് കളക്ട് ചെയ്യാനുള്ള നീക്കമാകാം നടന്നത്. സ്‌പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. സെബാസ്റ്റ്യൻ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മാത്യു ജോൺ, പ്രിവന്റീവ് ഓഫീസർ ബി.എൽ. ഗിരീഷ, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുഭലക്ഷ്മി, എം.കെ. അജിത്ത്, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ രാജേഷ് എന്നിവർ പങ്കെടുത്തു.


