പത്തനംതിട്ട: റോഡരികിൽ ഇട്ടിരുന്ന ക്രെയിൻ മോഷ്ടിച്ചു കടന്ന മോഷ്ടാവിനെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തു. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് ചൂരപ്പറമ്പിൽ വീട്ടിൽ ബാലസുബ്രഹ്‌മണ്യം (22) ആണ് പിടിയിലായത്. റാന്നി കരികുളം മേലെക്കൂറ്റ് ജിതിൻ ജോസിന്റ ഉടമസ്ഥതയിൽ വെട്ടിപ്പുറം ജംഗ്ഷനിലുള്ള മൈ ക്രെയിൻ സ്ഥാപനത്തിലെ ടാറ്റാ പിക്കപ്പ് ക്രെയിൻ ആണ് ഇദ്ദേഹം മോഷ്ടിച്ചത്. മേലെ വെട്ടിപ്രത്ത് റോഡ് സൈഡിലാണ് ഡ്രൈവർ സുമേഷ് ക്രെയിൻ പാർക്ക് ചെയ്തിരുന്നത്. എട്ടിന് വൈകിട്ട് ആറിന് ശേഷം ക്രെയിൻ കാണാനില്ലായിരുന്നു. വാഹനത്തിന്റെ ടൂൾസ് ഉൾപ്പെടെ 14,30,000 രൂപയുടെ നഷ്ടമാണുണ്ടായത്. കമ്പനിയിൽ എട്ടുമാസം മുമ്പ് ജോലിക്ക് നിന്ന ബാലസുബ്രഹ്‌മണ്യത്തെ ക്രമക്കേട് നടത്തിയതിന്റെ പേരിൽ ഒഴിവാക്കിയിരുന്നു. ഇതിലുള്ള വിരോധം കാരണം വാഹനം ഇയാൾ മോഷ്ടിച്ചുകൊണ്ടു കടക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെ പുനലൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. വാഹനവും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.


