പത്തനംതിട്ട: സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു കൊണ്ട് സുഗതോത്സവം പരിപാടിക്ക് ആറൻമുളയിൽ തുടക്കമായി. നാല് ദിവസമാണ് സുഗതോത്സംവം ആറൻമുളയിൽ നടക്കുന്നത്. സുഗതകുമാരി ടീച്ചറുടെ കവിതകളെയും ആശയങ്ങളെയുമെല്ലാം ഭാവി തലമുറകളിലെക്ക് പകരുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി സുഗത പരിചയ ശിൽപ്പശാല, സുഗത കവിതാലാപനം, ഉപന്യാസ രചന തുടങ്ങിയ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91-ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

ആറൻമുള ശ്രീ വിജയാനന്ദ വിദ്യാപീഠം അങ്കണത്തിൽ നടന്ന സുഗത പരിചയം ശിൽപ്പശാല മുൻ കേന്ദ്ര ക്യാബിനറ്റ് പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ ഉദ്‌ഘാടനം ചെയ്‌തു. കഴിഞ്ഞ ഒരു വർഷം നവതി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചതെന്ന് മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ പറഞ്ഞു.
ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിതസംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ട് തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.



