അനധികൃതമായി കേരളത്തിലെത്തിയ ബംഗ്ളാദേശ് പൗരൻ പിടിയിൽ

Kerala Eranakulam

അങ്കമാലി – ബംഗ്ലാദേശി യുവാവ് അങ്കമാലിയിൽ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29 ആണ് അങ്കമാലി പോലീസിൻ്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അങ്കമാലിയിലെ താമസസ്ഥലത്ത് നിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് കാലാവധി കഴിഞ്ഞ ബംഗ്ലാദേശ് പാസ്പോർട്ടും കണ്ടെടുത്തിട്ടുണ്ട്. മുന്നു മാസം മുമ്പാണ് യുവാവ് അങ്കമാലിയിലെത്തിയത്.

ബംഗ്ലാദേശ് – ഇന്ത്യാ അതിർത്തിയിലൂടെ ഇയാൾ ഷാലിമാറിലെത്തി. അവിടെ കുറച്ച് നാൾ താമസിച്ചു. അവിടെ നിന്ന് തീവണ്ടി മാർഗം ആലുവയിലിറങ്ങി അങ്കമാലിയിൽ എത്തുകയായിരുന്നു. ഇവിടെ കോൺക്രീറ്റ് പണി ചെയ്തു വരികയായിരുന്നു. നേരത്തെ രണ്ടു പ്രാവശ്യം ഇയാൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ആ സമയം അയ്യായിരം രൂപ ഒരു ഏജൻ്റിന് നൽകി ഇയാളുടെ പേരിൽ രണ്ട് ആധാർ കാർഡ് എടുത്തിരുന്നു. ഇത് ഉപയോഗിച്ചാണ് ഇന്ത്യക്കാരനെന്ന പേരിൽ കഴിഞ്ഞിരുന്നത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന യുവാവിനെ ചോദ്യം ചെയ്തു. ഇയാൾക്ക് ഇവിടെ സഹായം ചെയ്തു കൊടുത്തവർ നിരീക്ഷണത്തിലാണ്. ഇന്ത്യൻ രേഖകൾ തയ്യാറാക്കി നൽകിയ വരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇയാളുടെ കൈവശമുണ്ടായിരുന്ന രേഖകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പു വരുത്തും. കഴിഞ്ഞയാഴ്ച പെരുമ്പാവൂരിൽ ബംഗ്ലാദേശി യുവതിയായ തസ്ലീമ ബീഗത്തെ പെരുമ്പാവൂർ ബംഗാൾ കോളനിയിൽ നിന്ന് ആൺ സുഹൃത്തിനൊപ്പം പോലീസ് പിടികൂടിയിരുന്നു. ഇവർ അതിർത്തി കടന്ന് ഇന്ത്യയിലെത്തുകയും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച് ബംഗലൂരുവിലെത്തുകയും ചെയ്തു. അവിടെ നിന്നാണ് കേരളത്തിലെത്തിയത്. യുവതിയിൽ നിന്ന് വ്യാജ ആധാർ – പാൻ കാർഡുകൾ കണ്ടെടുത്തു. ഇതും പണം വാങ്ങി ഏജൻ്റ് ശരിയാക്കി നൽകിയതെന്നാണ് യുവതി പറഞ്ഞത്. ഇവരെ എസ്.പി നേരിട്ട് ചോദ്യം ചെയ്യ്തിരുന്നു. അതിൻ്റെ തുടരന്വേഷണമാണ് ബംഗ്ലാദേശി യുവാവിലേക്കെത്തിയത്. അങ്കമാലി എസ്.എച്ച്.ഒ ആർ.വി അരുൺ കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പരിശോധന വ്യാപകമാക്കിയതായി പോലീസ് പറഞ്ഞു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *