മലദൈവങ്ങൾ കുടികൊള്ളുന്ന പതിനെട്ടാംപടി പൂജ ദർശന സായൂജ്യമേകി

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ശബരിമല തീർത്ഥാടനകാലത്തെ പടിപൂജയ്ക്ക് ബുധനാഴ്ച സ്ന്ധ്യയ്ക്ക് 7.30ന് തുടക്കമായി. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി മാത്രം ദർശനത്തിനായി ഭക്തർ കയറുന്ന പവിത്രമായ പതിനെട്ടു പടികളിലും പൂക്കളും പട്ടുവസ്ത്രങ്ങളും ദീപങ്ങളും അർപ്പിച്ചാണ് പടിപൂജ നടത്തിയത്. ദീപപ്രഭയിൽ ജ്വലിച്ച് പുഷ്പവൃഷ്ടിയാൽ സുഗന്ധം പരത്തിനിന്ന പതിനെട്ടുപടികളുടെ അപൂർവ്വ കാഴ്ച സന്നിധാനത്ത് ഭക്തർക്ക് സായൂജ്യമേകി.

ദീപാരാധനയ്ക്ക് ശേഷം തന്ത്രി കണ്ഠര് ബ്രഹ്‌മദത്തന്റെ കാർമ്മികത്വത്തിലും മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയുടെയും കീഴ്ശാന്തി കൃഷ്ണൻ പോറ്റിയുടെയും സഹകാർമികത്വത്തിലുമാണ് ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന പടിപൂജ നടന്നത്.  പൂജയുടെ തുടക്കത്തിൽ പതിനെട്ടാംപടി കഴുകി വൃത്തിയാക്കി നടുക്കായി പട്ടുവിരിച്ചു. പട്ടിന്റെ ഇരുവശത്തും വലിയ ഹാരങ്ങൾ കൊണ്ട് അലങ്കരിച്ചു. പതിനെട്ടു പടികളിൽ ഇരുവശത്തും നിലവിളക്ക് കത്തിച്ചു നാളികേരവും പൂജാ സാധനങ്ങളും വച്ചു. പിന്നീട് ഓരോ പടികളിലും കുടികൊള്ളുന്ന മലദൈവങ്ങൾക്ക് പൂജ നടത്തി. ഓരോ പടിയിലും ദേവചൈതന്യം ആവാഹിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് പടികൾ പ്രതിനിധാനം ചെയ്യുന്നതെന്നും സങ്കൽപ്പമുണ്ട്. ബുധനാഴ്ച്ച വൈകിട്ട് നട തുറന്നപ്പോൾ ദർശനം നടത്തിയ ആയിരത്തിലധികം ഭക്തജനങ്ങൾക്ക് അപൂർവമായ പടിപൂജ കാണാനും ഭാഗ്യമുണ്ടായി. ഭക്തർക്ക് ശബരിമലയിൽ നടത്താൻ കഴിയുന്ന ഏറ്റവും ചെലവേറിയ വഴിപാടാണ് പടിപൂജ.

Leave a Reply

Your email address will not be published. Required fields are marked *