പത്തനംതിട്ട – മകരവിളക്ക്കാഴ്ചയിടങ്ങളിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ. വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നൽകി വിലയിരുത്തലും നടത്തിയശേഷമാണ് തയ്യാറെടുപ്പുകൾ വിശദീകരിച്ചത്.
ളാഹ സത്രം, പഞ്ഞിപ്പാറ, ഇലവുങ്കൽ, അയ്യൻമല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് കിഴക്ക്, പമ്പ ഹിൽടോപ്പ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.
കാഴ്ചയിടങ്ങളിൽ തദ്ദേശ, പൊതുമരാമത്ത്, എൻഎച്ച് വകുപ്പുകളുടെ നേതൃത്വത്തിൽ ബാരിക്കേടുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ സജ്ജമാക്കും. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തിൽ കുടിവെള്ളം, ശൗചാലയങ്ങൾ, തെരുവ്‌വിളക്കുകൾ എന്നിവയും ക്രമീകരിക്കും. പമ്പ ഹിൽ ടോപ്പിൽ ജലഅതോറിറ്റി കുടിവെള്ളം ലഭ്യമാക്കും.
എല്ലാ കാഴ്ചയിടങ്ങളിലും ആംബുലൻസ് ഉൾപ്പടെ മെഡിക്കൽ സംഘത്തെ നിയോഗിക്കും. പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാക്കും. ആവശ്യമുള്ള ഇടങ്ങളിൽ എലിഫന്റ് സ്‌ക്വാഡിനെ നിയോഗിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാർ, ശബരിമല എ ഡി എം ഡോ. അരുൺ എസ്. നായർ, ഡി. എം. ഡെപ്യൂട്ടി കലക്ടർ ആർ. രാജലക്ഷ്മി, തദ്ദേശസ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


