തലവടി: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക സ്തംഭം എരിത്തടങ്ങി. തിന്മയ്ക്ക് മേൽ നൻമയുടെ ആധിപത്യം പുലർത്തുമെന്ന വിശ്വാസത്തിലാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ദേവിയെ പുറത്തേയ്ക്ക് എഴുന്നുള്ളിച്ച് പീഠത്തിൽ പ്രതിഷ്ടിച്ച ശേഷമാണ് സ്തംഭം അഗ്നിക്ക് ഇരയാക്കുന്നത്. ദേവിക്ക് ഒരു വർഷം കിട്ടിയ ഉടയാട, വാഴക്കച്ചി, തെങ്ങോല, പടക്കം എന്നിവ കവുങ്ങിൻ തടിയിൽ ചുറ്റിയാണ് കാർത്തിക സ്തംഭം ഒരുക്കിയത്. നിരവധി ഭക്തരുടെ സാന്നിദ്ധ്യത്തിൽ സ്തംഭം കത്തിക്കൽ ചടങ്ങ് പശ്ചിമ ബംഗാൾ ഗവർണ്ണർ ഡോ. സി വി ആനന്ദബോസ് ഐ എ എസ് നിർവഹിച്ചു.

സ്തംഭം കത്തിക്കലിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനം ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ക്ഷേത്ര മാനേജിംങ് ട്രസ്സി മണികുട്ടൻ നമ്പൂതിരി ഭദ്രദീപ പ്രകാശനവും മുഖ്യകാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും നിർവ്വഹിച്ചു. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഡി. വിജയകുമാർ, ഉത്സവകമ്മറ്റി പ്രസിഡന്റ് എം.പി രാജീവ്, സെക്രട്ടറി പി.കെ. സ്വാമിനാഥൻ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: കാർത്തിക സ്തംഭം എരിഞ്ഞടങ്ങുന്നു.
✒️ ഡോ ജോൺസൺ വി.ഇടിക്കുള


