തൃശൂർ – ആർമി റിക്രൂ്ട്‌മെന്റ് റാലി ഫെബ്രുവരി 1 മുതൽ 7 വരെ തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റേഡിയം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടത്തും.
റാലി നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതു സംബന്ധിച്ച യോഗം ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ ചേർന്നു.
പാലക്കാട്, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാർത്ഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. റാലിയുടെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങൾ ഒരുക്കാൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
റാലിയിൽ പങ്കെടുക്കേണ്ട തീയതിയും സമയവും ഉദ്യോഗാർത്ഥികളെ നേരിട്ട് അറിയിക്കുന്നതായിരിക്കുമെന്ന് എ ആർ ഒ ഡയറക്ടർ കേണൽ രംഗനാഥ് യോഗത്തെ അറിയിച്ചു. 2024 ഏപ്രിൽ 22 മുതൽ മെയ് 3 വരെ നടത്തിയ എഴുത്തുപരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കായാണ് റാലി നടത്തുന്നത്. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് തൃശ്ശൂരിൽ ആർമി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.
ആർമി റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി 1 ന് ജില്ലാ കളക്ടർ ഫ്‌ളാഗ് ഓഫ് ചെയ്യും.
എ ആർ ഒ ഡയറക്ടർ കേണൽ രംഗനാഥ്, സബ് കളക്ടർ അഖിൽ വി. മേനോൻ, എഡിഎം ടി. മുരളി, എസിപി സലീഷ് എൻ.എസ്, ജില്ലാ സൈനിക ക്ഷേമ ഓഫീസർ ടി. സുരേഷ്കുമാർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യേഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


