പത്തനംതിട്ട – ശബരിമല ഒരുക്കങ്ങളുടെ അവലോകനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ നേതൃത്വം നൽകി. സുരക്ഷയ്ക്കായി 13000 ത്തിലധികം പൊലിസുകാരെ നിയോഗിക്കും. പൊലിസ് ടോൾ ഫ്രീ നമ്പർ 14432. പമ്പയുൾപ്പെടെ കുളിക്കടവുകളിൽ ആറുഭാഷകളിലായി സുരക്ഷാബോർഡുകൾ സ്ഥാപിക്കും. പാർക്കിങ്ങ് ഗ്രൗണ്ടുകളിൽ സുരക്ഷാ ക്യാമറ, ഉച്ചഭാഷിണി മുന്നറിയിപ്പ് സംവിധാനം ഉറപ്പാക്കും. റോഡുകളിൽ അനധികൃത പാർക്കിങ്ങും തടികൾ മുറിച്ചിടുന്നതും നിരോധിച്ചു. പമ്പയിലും സന്നിധാനത്തും ഓരോ മണിക്കൂർ ഇടവിട്ട് കുടിവെള്ള പരിശോധനയുണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രി സേവനം നിലയ്ക്കലും പമ്പയിലുമുണ്ടാകും. ഹോട്ടൽ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. വിലനിലവാര പട്ടിക പ്രദർശിപ്പിക്കും. കൃത്യമായ അളവ് തൂക്ക പരിശോധനയുണ്ടാകും. എക്‌സൈസ് കൺട്രോൾ റൂം അടൂരും കോന്നിയിലും പ്രവർത്തിക്കും. 450 ഓളം ബസുകൾ കെഎസ്ആർടിസി നിരത്തിലിറക്കും. 241 ബസുകൾ നിലയ്ക്കൽ- പമ്പ സർവ്വീസ് നടത്തും. പമ്പയിൽ തുണി ഒഴുക്കുന്ന പ്രവണത വിശ്വാസത്തിന്റെ ഭാഗമല്ല എന്ന അവബോധം നൽകുമെന്ന് കലക്ടർ വ്യക്തമാക്കി.
ശബരിമല എഡിഎം അരുൺ എസ് നായർ, സബ് കലക്ടർ സുമിത് കുമാർ ഠാക്കൂർ, ജില്ലാ പൊലിസ് മേധാവി വി. ജി. വിനോദ് കുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


