തുണിക്കടയിൽ ഉടമ വച്ചിരുന്ന ക്യൂആർ കോഡ് മാറ്റി സ്വന്തം കോഡ് സ്ഥാപിച്ചു 14 ലക്ഷം തട്ടിയ ജീവനക്കാരൻ അറസ്റ്റിൽ

Crime
Print Friendly, PDF & Email

അടൂര്‍: ഈ ക്യൂആർ കോഡ് എന്നത് തട്ടിപ്പിനുള്ള എളുപ്പ മാർഗ്ഗമോ ? ദേവസ്വം ബോർഡിലെ ജീവനക്കാർ വരെ ദൈവങ്ങൾക്കുള്ള വഴിപാട് പണം വരെ ഈ ക്യൂആർ കോഡ് വഴി തട്ടിയെടുക്കുന്ന വാർത്ത പുറത്തുവരുന്ന കാലമാണ് . സ്വകാര്യ തുണിവ്യാപാര സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങനാട് മാമ്പാറ പുത്തന്‍പറമ്പില്‍ മിനു പി വിശ്വനാഥന്‍ നടത്തുന്ന അടൂര്‍ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇ ബി ഓ എന്ന സ്ഥാപനത്തിലെ സ്റ്റോര്‍ മാനേജരായി ജോലി ചെയ്യുന്ന റാന്നി അത്തിക്കയം കുടമുരുട്ടി മാമ്പ്ര കുഴിയില്‍ ജിന്‍സ് പ്രകാശ് (40) ആണ് പിടിയിലായത്. 2022 ഒക്ടോബര്‍ മുതല്‍ സ്റ്റോക്കില്‍ തിരിമറി നടത്തി 7,45,113 രൂപയും, സ്ഥാപനയുടമ സ്ഥാപിച്ചിരുന്ന ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിലെ ക്യൂ ആര്‍ കോഡ് സ്ഥാപിച്ചശേഷം, കച്ചവടത്തില്‍ നിന്ന് ലഭിച്ച 6,51,130 രൂപയും ഉള്‍പ്പെടെ ആകെ 13, 96,243 യാണ് ജീവനക്കാരന്‍ തിരിമറി നടത്തി തട്ടിയെടുത്തത്.

ഈ വര്‍ഷം ആഗസ്റ്റ് 14 നാണ് സ്ഥാപന ഉടമ അടൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തിലെ സ്റ്റോക്ക് വിവരങ്ങളും പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റുംവിശദമായി പരിശോധിച്ചു. അന്വേഷണത്തില്‍, ഉടമയോ മറ്റോ അറിയാതെ, പ്രതി മാറ്റിസ്ഥാപിച്ച ക്യൂ ആര്‍ കോഡിലൂടെ വ്യാപാര ഇടപാടുകള്‍ നടത്തി, ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആറര ലക്ഷത്തിലധികം രൂപയും, സ്റ്റോക്കില്‍ തിരിമറി നടത്തി തുണിത്തരങ്ങള്‍ വിറ്റഴിച്ച് 7, 45,113 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞു.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശത്തേതുടര്‍ന്ന് ഊര്‍ജ്ജിതമാക്കിയ അന്വേഷണത്തില്‍, പ്രതിയെ മൂവാറ്റുപുഴയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തി.ഇയാള്‍ മൂവാറ്റുപുഴയിലെ ഒരു ബാറില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ബാറിനോട് ചേര്‍ന്നുള്ള താമസസ്ഥലത്തു നിന്നും പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അടൂര്‍ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണത്തിന് പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളി നേതൃത്വം നല്‍കി. അന്വേഷണസംഘത്തില്‍ എസ് ഐമാരായ ബാലസുബ്രഹ്‌മണ്യന്‍, രഘുനാഥന്‍, സുരേഷ് കുമാര്‍ എസ് സി പി ഓ ശ്യാം എന്നിവരാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *