ആലപ്പുഴ – വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹ്യ ശ്രമം നടത്തിയെങ്കിലും പോലീസിൻ്റെ സമയോജിതമായ ഇടപെടലിൽ രക്ഷപ്പെട്ടു. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് തുങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലിനോക്കി വരുകയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയിൽ വിദേശത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിയ്ക്ക് വിസയ്ക്കും വിമാന യാത്രാ ടിക്കറ്റിനുള്ള പണം കൈമാറിയിരുന്നതായി നാട്ടുകാർ പറയുന്നു. വിദേശത്തേയ്ക്ക് പോകാനുള്ള വസ്ത്രങ്ങൾ വരെ പാക്ക് ചെയ്ത ശേഷമാണ് വിസ തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നെന്നാണ് സൂചന. ഓടിക്കൂടിയ നാട്ടുകാരും ശരണ്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വഷിച്ചറിഞ്ഞു. പോലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ശരണ്യയുടെ ഭർത്താവ് വീടിൻ്റെ വാതിൽ പൂട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് തൂങ്ങി മരിക്കാൻ ശ്രമിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് വാതിൽ തകർത്ത് അകത്ത് കടന്ന ശേഷം കുടുക്ക് അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപെട്ടു. ഏഴ് വർഷം മുൻപ് വിവാഹിതരായെങ്കിലും ഇവർക്ക് മക്കളില്ല. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ വ്യക്തി തലവടിയിലെ പലരുടെ കൈയ്യിൽ നിന്നും വിസയ്ക്ക് പണം വാങ്ങിയതായും സൂചനയുണ്ട്. ഏജൻസിയെക്കുറിച്ച് കൂടുതൽ അന്വഷണം എടത്വാ പോലീസ് നടത്തിവരുകയാണ്. എസ്. ഐ എൻ. രാജേഷിനാണ് അന്വേഷണ ചുമതല.



