ശബരിമലയിലെ കാണിക്ക വഞ്ചി മോഷണം: പ്രതിയെ വിദഗ്ദ്ധമായി കുടുക്കി പമ്പ പോലീസ്

Crime
Print Friendly, PDF & Email

പത്തനംതിട്ട : ശബരിമല സന്നിധാനത്തെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം അപഹരിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പമ്പ പോലീസ് അറസ്റ്റ് ചെയ്തു. ശബരിമല ദേവസ്വം മഹാകാണിക്കയുടെ മുൻഭാഗത്തുള്ള കാണിക്ക വഞ്ചിയുടെ പൂട്ട് കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസിലെ പ്രതിയാണ് പമ്പ പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിൽ കുടുങ്ങിയത്. തമിഴ്നാട് തെങ്കാശി ജില്ലയിൽ, കീലസുരണ്ട എന്ന സ്ഥലത്ത് താമസിക്കുന്ന മുരുകന്റെ മകൻ സുരേഷ്(32) ആണ് അറസ്റ്റിലായത്.

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നിരുന്ന കാലയളവിൽ ഓഗസ്റ്റ് ഇരുപതിന് സന്നിധാനത്തെ വഞ്ചി കുത്തിപ്പൊളിച്ച് ഇയാൾ പണം മോഷ്ടിച്ച് കടക്കുകയായിരുന്നു. നട അടച്ച ശേഷം സംഭവം ശ്രദ്ധയിൽപെട്ട ദേവസ്വം ബോർഡ് അധികൃതർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ്, പ്രാഥമിക അന്വേഷണം നടത്തുകയും, സന്നിധാനത്തെയും, പമ്പയിലെയും നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും, ചെയ്തിരുന്നു. പ്രത്യേകസംഘം രൂപീകരിച്ചാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. കന്നിമാസ പൂജകൾക്കായി നട തുറന്നപ്പോൾ സന്നിധാനത്ത് ജോലിക്ക് വന്ന ആളുകളെ രഹസ്യമായി നിരീക്ഷിച്ചു.

അങ്ങനെയാണ് മോഷ്ടാവിനെപ്പറ്റിയുള്ള സൂചന ലഭിച്ചത്. വർഷങ്ങളായി എല്ലാ മാസവും ശബരിമലയിൽ വന്നിരുന്ന പ്രതി, മോഷണവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞതിനെ തുടർന്ന് ഈ മാസം ശബരിമലയിലെത്തിയില്ല. എന്നാൽ ഇയാൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.ഇയാൾ ഫോൺ ഉപയോഗിക്കാത്തത് പോലീസ് അന്വേഷണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് തിരുനെൽവേലി, തെങ്കാശി, മധുര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.

ദിവസങ്ങളോളമുള്ള നിരീക്ഷണത്തിനു ശേഷം തിങ്കളാഴ്ച പുലർച്ചയോടെ തമിഴ്നാട് തെങ്കാശിക്ക് അടുത്തുള്ള സുരണ്ട എന്ന സ്ഥലത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അന്വേഷണസംഘം വിദഗ്ദ്ധമായി കുടുക്കി. തുടർന്ന് പമ്പ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയും, കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം റാന്നി ഡിവൈ.എസ്.പി ആർ ജയരാജിൻറെ നേതൃത്വത്തിൽ പമ്പ പോലീസ് ഇൻസ്‌പെക്ടർ കെ.എസ്.വിജയൻ, എസ് ഐ കെ വി സജി, എസ് സി പി ഓമാരായ സൂരജ് ആർ കുറുപ്പ്, ഗിരിജേന്ദ്രൻ, സി പി ഓമാരായ അനു.എസ്.രവി, വി എം അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി വലയിലാക്കിയത്.

ഇയാളെ സന്നിധാനത്ത് എത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി. സന്നിധാനത്തും, പമ്പയിലും, കാനന പാതയിലും മോഷണം തടയുന്നതിലേക്ക് ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. മണ്ഡല മകരവിളക്ക് കാലത്തിനു മുന്നോടിയായി കൂടുതൽ സി.സി.ടിവി ക്യാമറകളും സുരക്ഷാ മുൻകരുതൽ ബോർഡുകളും സ്ഥാപിക്കുന്നതിനുവേണ്ട നടപടികൾകൈക്കൊള്ളുമെന്നും, സന്നിധാനത്ത് ജോലിക്ക് എത്തുന്ന മുഴുവൻ താൽക്കാലിക ജീവനക്കാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *