പത്തനംതിട്ട: കോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർത്ഥിയെ ഹ്യൂമാനിറ്റീസ് വിഭാഗത്തിലെ ഒന്നാം വർഷ വിദ്യാർത്ഥി ശുചിമുറിക്ക് സമീപം വച്ച് മർദ്ദിച്ചതായി പരാതി. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് നാലിനാണ് സംഭവം. മുഖത്തും തലയ്ക്കും അടിക്കുകയും അടിവയറ്റിൽ ചവുട്ടുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി കുട്ടിയുടെ കൂട്ടുകാർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി. പേടി കാരണം കുട്ടി വീട്ടിൽ പറഞ്ഞില്ല, എന്നാൽ സംഭവം അറിഞ്ഞ സ്‌കൂൾ അധികൃതർ കുട്ടിയുടെ പിതാവിനെ വിളിച്ചറിയിച്ചു.
സ്‌ക്കൂളിലെത്തി അദ്ധ്യാപകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ പിതാവ് മകന്റെ ഫോൺ പരിശോധിച്ചപ്പോൾ ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ കണ്ടു. തലയ്ക്കും അടിവയറിനും ദേഹമാകെയും വേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് കുട്ടിയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച കുട്ടിയുടെയും കൂട്ടുകാരായ രണ്ടുപേരുടെയും ഒപ്പമുണ്ടായിരുന്ന നാല് പേരുടെയും പേരിൽ മണിയോടെ പിതാവ് പരാതി കൊടുക്കുകയായിരുന്നു. ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

