റാന്നി: സ്‌കൂൾ വിട്ടു വീട്ടിലേക്ക് പോയ പതിമൂന്നുകാരിയെ പിന്തുടർന്ന് ശല്യം ചെയ്തയാളെ പോലീസ് പിടികൂടി. പഴവങ്ങാടി കരികുളം ഉരുളേൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ വി.എ.മനോജ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ വേങ്ങത്തടത്തു വച്ചാണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നുപോയ കുട്ടിയെ ഇയാൾ കൈകാട്ടി വിളിച്ച് ആരുടെ മകളാണെന്നും മറ്റും ചോദിച്ചു. ഭയന്ന കുട്ടി വേഗം നടന്നപ്പോൾ വീണ്ടും പിന്നാലെ ചെന്ന് വിളിക്കുകയും അശ്ലീലം കലർന്ന വാക്പ്രയോഗം നടത്തുകയുമായിരുന്നു.
മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന്, അമ്മ കുട്ടിയേയും കൂട്ടി രാത്രി 11 മണിയോടെ പോലീസ് സേ്റ്റഷനിലെത്തി പരാതി പറഞ്ഞു. ശിശു സൗഹൃദ ഇടത്തിൽ വച്ച് കുട്ടിയുടെ മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതിയെ രാത്രി തന്നെ വീടിനു സമീപത്തുനിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്ക് കൗൺസിലിങ് ലഭ്യമാക്കുന്നതിനു റാന്നി പോലീസ് ശിശുക്ഷേമസമിതിക്ക് റിപ്പോർട്ട് നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ ജിബു ജോൺ, എസ് ഐ മനോജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


