ചിറ്റപ്പന്റെ വിക്കറ്റ് തെറിച്ചു ; അടുത്തത് ആരിറങ്ങും ?

Kerala Politics
Print Friendly, PDF & Email

തിരുവനന്തപുരം : എൽഡിഎഫ് കൺവീനറായിരുന്ന ഇ.പി. ജയരാജനെ ആ സ്ഥാനത്തു നിന്ന് നീക്കി. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടായത്. ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമാകും. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് കണ്‍വീനര്‍ സ്ഥാനം നഷ്ടമാകുന്നതിലേക്ക് നയിച്ചത് എന്നാണു വിലയിരുത്തൽ‌.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ചിലർ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം ഉയർത്തിയിരുന്നു. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. രാജി സ്വീകരിച്ചോ അതോ നടപടിയായി മാറ്റാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നോ എന്നതില്‍ പാര്‍ട്ടിയുടെ വിശദീകരണം വരുമ്പോഴെ വ്യക്തത വരൂ. വിമര്‍ശനത്തിന്റെ കാതല്‍ തിരിച്ചറിഞ്ഞ ഇ.ടി ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. കണ്ണൂരിലേക്ക് മടങ്ങി. അതോടെ ശനിയാഴ്ച രാവിലെ തന്നെ ഇ.പി. കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറും എന്ന വാര്‍ത്ത പ്രചരിച്ചുതുടങ്ങി. രാവിലെ 10 മണിയോടെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.

ഇപി ക്ക് പകരം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ എ.കെ ബാലന്റെ പേരാണ് കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണനയില്‍ എന്നാണറിയുന്നത്. ബാലന്‍ അല്ലെങ്കില്‍ ടി.പി രാമകൃഷ്ണന് ചുമതല നല്‍കിയേക്കും. സെക്രട്ടേറിയറ്റ് അംഗം, മുന്‍ മന്ത്രി, കോഴിക്കോട് മുന്‍ ജില്ലാ സെക്രട്ടറി എന്നീ നിലകളിലെ പ്രവര്‍ത്തനം ടി.പിക്ക് സാദ്ധ്യത വര്‍ധിപ്പിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *