തൃശ്യർ — ദൃശ്യ മാധ്യമ പ്രവർത്തകനായ റൂബിൻ ലാലിനെതിരെ വനംവകുപ്പ് ജീവനക്കാർ കള്ളക്കേസെടുത്തതിനെ തുടർന്ന് പൊലീസ് മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ദ്യശ്യ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വനംവകുപ്പിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോർ അതിരപ്പിള്ളി റിപ്പോർട്ടർ റൂബിൻ ലാലിനെ ജൂൺ 7 വരെ റിമാൻഡ് ചെയ്തു. റൂബിന്റെ ജാമ്യാപേക്ഷ നാളെ കോടതി വീണ്ടും പരിഗണിക്കും. കസ്റ്റഡിയിൽ അതിരപ്പിള്ളി പൊലീസ് മർദിച്ചെന്നും മൊബൈൽ ഫോൺ തല്ലി പൊട്ടിച്ചെന്നും റൂബിൻ ലാൽ കോടതിയിൽ പറഞ്ഞു. റോഡിൽ എറിഞ്ഞു പൊട്ടിച്ച മൊബൈൽ ഫോൺ കണ്ണംകുഴി തോട്ടിൽ എറിഞ്ഞു. വനംവകുപ്പിന് എതിരായ തെളിവുകൾ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നെന്നാണ് റൂബിൻ പറയുന്നത്. മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയപ്പോഴും സിഐ ആൻഡ്രിക്ക് ഗ്രോമിക്ക് മർദിച്ചു. ഷർട്ട് പോലും ഇടാൻ അനുവദിക്കാതെയാണ് രാത്രിയോടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
രാത്രി മുതൽ നേരം വെളുക്കും വരെ സ്റ്റേഷനിൽ അടിവസ്ത്രത്തിൽ നിർത്തി. അതിരപ്പിള്ളി സിഐ വച്ചേക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യവാക്കുകൾ പ്രയോഗിക്കുകയും ചെയ്തു. കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്നാണ് സിഐ ഭീഷണിപ്പെടുത്തിയതെന്നും റൂബിൻ പറഞ്ഞു. ഇന്നലെ രാവിലെയാണ് അതിരപ്പള്ളിയിൽ വാഹനമിടിച്ച് പരുക്കേറ്റ് കിടന്ന പന്നിയുടെ ദൃശ്യങ്ങളെടുക്കാൻ റൂബിൻ ലാൽ എത്തിയത്. എന്നാൽ ഇതിനിടെ റൂബിനോടുള്ള മുൻവൈരാഗ്യമൂലം വനംവകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്തു.
മാദ്ധ്യമ പ്രവർത്തകുടെ സംഘടനകൾ അടക്കം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.


